തിരുവനന്തപുരം: മുസ്‌ലിം ലീഗ് പ്രവര്‍ത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്തിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെ സുധാകരൻ. യാദൃശ്‌ചികമായി ഉണ്ടായ ഒരു സംഭവത്തെ തുടര്‍ന്നാണ് രതീഷ് കൊല്ലപ്പെട്ടത്. ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ ഭയപ്പെടുത്തി സംസാരിച്ചു. ആ നേതാവിന്റെ പേര് ഇപ്പോൾ പറയുന്നില്ലെന്നു പറഞ്ഞ സുധാകരൻ അതേ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നും ആരോപിച്ചു.
മറ്റ് പ്രതികൾ മർദ്ദിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി ബോധരഹിതനായി വീണു. ഇതോടെ ഇവർ രതീഷിനെ കെട്ടി തൂക്കുകയാണ് ചെയ്‌തത്. ഇതാണ് ഞങ്ങൾക്ക് കിട്ടിയ വിവരമെന്നും പാര്‍ട്ടി ഗ്രാമത്തിൽ നിന്നും ലഭിച്ച വ്യക്‌തമായ രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, തൂങ്ങി മരിക്കുന്നതിന് മുൻപേ തന്നെ രതീഷ് കൊലപ്പെട്ടിരുന്നു എന്നാണ് പോലീസിന്റെയും നിഗമനം. വടകര എസ്‌പി നേരിട്ടാണ് ഫോറൻസിക് വിദഗ്‌ധരുമായി ചേര്‍ന്ന് കേസിൽ അന്വേഷണം നടത്തുന്നത്.
മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിനെ വെള്ളിയാഴ്‌ചയാണ് ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ചെക്യാട് കൂളിപ്പാറയിലെ ആളൊഴിഞ്ഞ സ്‌ഥലത്തായിരുന്നു മൃതദേഹം കണ്ടെത്തിയത്. എന്നാൽ ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായി പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം സംശയങ്ങള്‍ക്ക് വഴിവെക്കുക ആയിരുന്നു. മൃതദേഹം പോസ്‌റ്റുമോര്‍ട്ടം ചെയ്‌ത കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്‌ടറുടെ മൊഴി വടകര റൂറല്‍ എസ്‌പി നേരിട്ടെത്തിയാണ് രേഖപ്പെടുത്തിയത്.
Also Read: ലോകായുക്‌ത വിധിക്കെതിരെ ജലീൽ ഹൈക്കോടതിയിൽ; ഹരജി നൽകി