പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിന് എതിരായുള്ള നിയമ നിർമാണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു കെ സുരേന്ദ്രൻ.
വികസനത്തിന്റെ കാര്യത്തിൽ സംസ്‌ഥാനം കുതിച്ചുചാട്ടം നടത്തിയെന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും അവകാശ വാദത്തിന് എതിരെയും കെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചു. സംസ്‌ഥാനത്തിന്റെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ട സർക്കാരാണിത്.
നിക്ഷേപ സൗഹാർദ്ദ സംസ്‌ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു പിണറായി സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട അവകാശ വാദം. വ്യവസായ സൗഹൃദ സംസ്‌ഥാനമാക്കി കേരളത്തെ മാറ്റുമെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ ഈ സർക്കാർ ഭരണത്തിൽ വന്നശേഷം ഒരു പ്രധാന സംരംഭകനും കേരളത്തിൽ നിക്ഷേപം നടത്തിയിട്ടില്ല. വ്യവസായികൾ ആരും കേരളത്തെ പരിഗണിക്കുന്നുമില്ല. കോവിഡ് മഹാമാരിയുടെ കാലത്ത് പോലും തമിഴ്‌നാട്ടിലും കർണാടകയിലും പല വ്യവസായികളും നിക്ഷേപം നടത്തി.
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടിയിൽ ഉൾപ്പെടുത്തണമെന്ന് കേന്ദ്രം പരസ്യമായി അഭ്യർഥിച്ചിട്ടും കേരളമടക്കം 4 സംസ്‌ഥാനങ്ങൾ അതിനെതിരായി നിൽക്കുകയാണ്. മന്ത്രി തോമസ് ഐസക്കും കേരളവുമാണ് ഇക്കാര്യത്തിൽ ഏറ്റവും എതിർപ്പ് രേഖപ്പെടുത്തിയതെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Read also: യുവതിയും സ്വർണക്കടത്തിലെ കണ്ണി; തട്ടികൊണ്ടുപോയ കേസിൽ 5 പേർ അറസ്‌റ്റിൽ