കോഴിക്കോട്: രാമനാട്ടുകര സ്വർണക്കവർച്ചാ ശ്രമക്കേസിൽ സിപിഎം പങ്കാളിത്തം തെളിഞ്ഞു വരുന്നതായി ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ക്വട്ടേഷൻ സംഘങ്ങൾക്കെല്ലാം സിപിഎം ബന്ധം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേസിൽ അന്വേഷണം വഴി തെറ്റുകയാണ്. അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഒരു സിപിഎം നേതാവിന്റെയാണ്. കാർ മാറ്റിയത് സിപിഎം നേതാക്കളുടെ അറിവോടെയാണ്. കസ്‌റ്റംസ് അന്വേഷണവുമായി പോലീസ് സഹകരിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, അർജുൻ ആയങ്കിയും ആകാശ് തില്ലങ്കേരിയുമായി ബന്ധം സ്‌ഥാപിക്കുന്നവർ പാർട്ടിയിലുണ്ടാകില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ഡിവൈഎഫ്ഐ മേഖല സെക്രട്ടറിയുടെ കാറാണ് അർജുൻ സ്വർണക്കടത്തിന് ഉപയോഗിച്ചത്. പാർട്ടിക്കാർ എന്ന വ്യാജേനെയാണ് സൈബറിടങ്ങളിൽ കള്ളക്കടത്തുകാരുടെ പ്രവർത്തനം.