ജനീവ: കോവിഡ് 19 പ്രതിരോധത്തിനുള്ള വാക്‌സിന്‍ വിതരണത്തിലെ അസമത്വം ചൂണ്ടിക്കാട്ടി ലോകാരോഗ്യ സംഘടന. സമ്പന്ന രാജ്യങ്ങള്‍ അപകട സാധ്യത കുറഞ്ഞ ചെറുപ്പക്കാര്‍ക്കടക്കം വാക്‌സിന്‍ നല്‍കുമ്പോള്‍ ദരിദ്ര രാജ്യങ്ങള്‍ക്ക് ആവശ്യത്തിനുള്ള വാക്‌സിന്‍ ലഭിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി.
ആഗോള തലത്തിലെ വാക്‌സിനേഷനിലെ പരാജയത്തെ ലോകാരോഗ്യ സംഘടന അപലപിച്ചു. ആഫ്രിക്കയിലെ കോവിഡ് രോഗവ്യാപനവും മരണവും ഈ ആഴ്‌ച 40 ശതമാനം വര്‍ധിച്ചു. ഡെല്‍റ്റ വകഭേദങ്ങളുടെ വ്യാപനം അപകടകരമണെന്നും ഡബ്ള്യൂഎച്ച്ഒ ഡയറക്‌ടർ ജനറല്‍ ടെഡ്രോസ് ഗെബ്രിയെസുസ് പറഞ്ഞു.
ആഗോള സമൂഹം എന്ന നിലയില്‍ ലോകം പരാജയപ്പെടുകയാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി. ദരിദ്ര രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ പലരും മടിക്കുന്ന അവസ്‌ഥയാണ്. എച്ച്‌ഐവി കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സങ്കീര്‍ണമായ ചികിൽസകള്‍ക്ക് സാധിക്കില്ലെന്ന് ചിലര്‍ വാദിച്ചിരുന്നു.
ആ പഴയകാല മാനസികാവസ്‌ഥയ്‌ക്ക് തുല്യമായ അവസ്‌ഥയാണ് ഇപ്പോള്‍. വാക്‌സിന്‍ വിതരണത്തിലാണ് ഇപ്പോള്‍ പ്രശ്‌നം. ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം തുറന്നു കാട്ടപ്പെടുകയാണ്. അനീതിയും അസമത്വവും നമ്മള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കൊവാക്‌സ് ഗാവി, ലോകാരോഗ്യ സംഘടന എന്നിവര്‍ സംയുക്‌തമായി വാക്‌സിന്‍ വിതരണം നടത്തിയിരുന്നു. 132 രാജ്യങ്ങളിലായി 90 ദശലക്ഷം വാക്‌സിന്‍ ഡോസാണ് ഫെബ്രുവരി മുതല്‍ വിതരണം ചെയ്‌തത്. എന്നാല്‍ ഇന്ത്യ ഉൾപ്പെടയുള്ള രാജ്യങ്ങൾ വാക്‌സിന്‍ വിതരണം നിര്‍ത്തലാക്കിയത് വികസ്വര രാജ്യങ്ങളിലെ വാക്‌സിനേഷനെ പ്രതികൂലമായി ബാധിച്ചിരുന്നു.
Also Read: അജ്‌ഞാത ആകാശ വസ്‌തുക്കൾ നൂറിലധികം; ‘അന്യഗ്രഹജീവി’ സാന്നിധ്യം വീണ്ടും ചർച്ചയാവുന്നു