കാസർഗോഡ്: മഞ്ചേശ്വരം കോഴക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി കെ സുന്ദര. തന്റെ സ്‌ഥാനാർഥിത്വം പിന്‍വലിക്കാന്‍ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 50 ലക്ഷം രൂപ ചിലവിട്ടുവെന്നാണ് സുന്ദരയുടെ പുതിയ വെളിപ്പെടുത്തൽ. അതില്‍ 47.5 ലക്ഷം രൂപ ബിജെപിയുടെ പ്രാദേശിക നേതാക്കള്‍ കൈക്കലാക്കി. ഒരു ബിജെപി സുഹൃത്തില്‍ നിന്നാണ് ഇക്കാര്യം അറിഞ്ഞതെന്നും സുന്ദര പറയുന്നു.
ഇക്കാര്യങ്ങളെല്ലാം കെ സുരേന്ദ്രന്‍ നേരിട്ട് വിളിച്ചാണ് ഏര്‍പ്പാട് ചെയ്‌തത്. മദ്യഷോപ്പും വീടും വാഗ്‌ദാനം ചെയ്‌തത് സുരേന്ദ്രന്‍ നേരിട്ടാണ്. മാര്‍ച്ച് 20ന് രാത്രി തന്നെ താമസിപ്പിച്ചത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലാണ്. അവിടെ മദ്യവും ഭക്ഷണവും പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയെന്നും സുന്ദര പറയുന്നു.
മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിന്‍വലിക്കാന്‍ കെ സുരേന്ദ്രന്‍ രണ്ടരലക്ഷം രൂപയും ഒരു സ്‌മാർട് ഫോണും നല്‍കിയെന്നായിരുന്നു സുന്ദര ആദ്യഘട്ടത്തില്‍ വെളിപ്പെടുത്തിയത്. സുരേന്ദ്രന്‍ പണം തന്നിട്ടില്ലെന്ന് പറയാന്‍ തന്റെ അമ്മയോട് ബിജെപിക്കാര്‍ ആവശ്യപ്പെട്ടെന്നും തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്നും സുന്ദര ആരോപിച്ചിരുന്നു. താന്‍ പണം വാങ്ങി പത്രിക പിന്‍വലിച്ചത് തെറ്റായിപോയെന്നും സുന്ദര പറഞ്ഞിരുന്നു.
Most Read: നിലപാട് കടുപ്പിച്ച് വിഎം സുധീരന്‍; എഐസിസി അംഗത്വവും രാജിവച്ചു