കൊച്ചി: കെഎസ്ആർടിസി കെ സ്വിഫ്റ്റ് പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിർദ്ദേശം. പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ നൽകിയ ഹരജിയിലാണ് തീരുമാനം. ഡ്രൈവർ കം കണ്ടക്‌ടർമാരുടെ ഹരജി അടുത്ത മാസം രണ്ടിന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ ശമ്പള പരിഷ്‌കരണം വേഗത്തിൽ നടപ്പിലാക്കാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നു. ഇതിനായി കെ സ്വിഫ്റ്റിനെ എതിർക്കുന്നതിൽ നിന്ന് പ്രതിപക്ഷ യൂണിയനുകൾ പിൻമാറണമെന്ന കർശന വ്യവസ്‌ഥയാണ് സർക്കാർ മുന്നോട്ടുവച്ചത്.
അതേസമയം കെ സ്വിഫ്റ്റ് രൂപീകരണത്തില്‍ സര്‍ക്കാര്‍ നയം വ്യക്‌തമാക്കി ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തിയിരുന്നു. എല്‍ഡിഎഫിന്റെ നയപരമായ തീരുമാനമാണ് പദ്ധതിയെന്നും നിലവില്‍ എംപാനല്‍ പട്ടികയില്‍ നിന്നു നിയമനം ഉണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. നിലവിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും കെ സ്വിഫ്റ്റിലേക്ക് അപേക്ഷിക്കാമെന്ന് മന്ത്രി വ്യക്‌തമാക്കി.
കെ സ്വിഫ്റ്റിലേക്ക് കരാറടിസ്‌ഥാനത്തില്‍ ജോലിക്കായി ഡ്രൈവര്‍ കം കണ്ടക്‌ടര്‍മാരുടെ അപേക്ഷ ക്ഷണിച്ച് കെഎസ്ആര്‍ടിസ് ദിനപ്പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു സര്‍ക്കാര്‍ നിലപാട് ഒരിക്കല്‍ കൂടി വിശദമാക്കിയത്. നിലവില്‍ ഇതുസംബന്ധിച്ച കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും മുന്നോട്ടു പോകുന്ന നടപടി ക്രമങ്ങളില്‍ കോടതി ഇടപെട്ടിട്ടില്ല.
കെ സ്വിഫ്റ്റിന്റെ പ്രവര്‍ത്തനം അനന്തമായി നീട്ടാന്‍ കഴിയില്ലെന്നും എംപാനല്‍ ജീവനക്കാരുടെ നിയമനം കോടതിയുടെ മുന്നിലാണെന്നും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ ഇവരുടെ നിയമനം സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് കെ സ്വിഫ്റ്റിലേക്ക് പുതിയതായി അപേക്ഷ നല്‍കാം. അടുത്ത മാസം 8നാണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി. ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്‌ടറുടെ പേരിലാണ് പത്രപരസ്യം പുറത്തിറക്കിയത്.
Read Also: സൂചികകൾ നേട്ടമുണ്ടാക്കി; ഓഹരി വിപണിയിൽ കുതിപ്പ്