തിരുവനന്തപുരം: മുസ്‌ലീം ലീഗില്‍ കുഞ്ഞാലിക്കുട്ടി യുഗത്തിന് അവസാനമായെന്ന് കെടി ജലീല്‍. ലീഗിന്റെ ചരിത്രത്തിൽ കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നത്തേതെന്ന് ജലീൽ പരിഹസിച്ചു. ലീഗിന്റെ ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലെ തീരുമാനങ്ങള്‍ അറിഞ്ഞ ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ജലീലിന്റെ പരിഹാസം.
‘കുഞ്ഞാലിക്കുട്ടി വാ തുറക്കാത്ത മുസ്‌ലീം ലീഗിന്റെ ചരിത്രത്തിലെ ആദ്യ വാര്‍ത്താ സമ്മേളനമായിരുന്നു ഇന്നത്തേത്. സാദിഖ് അലി തങ്ങള്‍ എല്ലാം വിശദീകരിച്ചു. മുഈന്‍ അലി തങ്ങള്‍ക്കെതിരെ നടപടിയെടുക്കാത്തത് കൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടുന്നില്ല. പിഎംഎ സലാം മുസ്‌ലീം ലീഗിന്റെ ജനറല്‍ സെക്രട്ടറിയായ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചു. ഇടി മുഹമ്മദ് ബഷീറിന്റെ മൈക്ക് ആരും തട്ടിപ്പറിച്ചില്ലെന്നും അദ്ദേഹത്തിന് പറയാനുള്ളതെല്ലാം പറയാന്‍ കഴിഞ്ഞുവെന്നും ജലീല്‍ പറഞ്ഞു.
ബ്ളാക്‌മെയില്‍ രാഷ്‌ട്രീയത്തിന്റെ വക്‌താവാണ് കുഞ്ഞാലിക്കുട്ടിയെന്നും അതുകൊണ്ടാണ് അദ്ദേഹത്തിനെതിരെ അതേ നാണയത്തിൽ തന്നെ തിരിച്ചടി നൽകാൻ തീരുമാനിച്ചതെന്നും ജലീൽ വിശദീകരിച്ചു. സേട്ട് സാഹിബിനെയും പിഎം അബൂബക്കര്‍ സാഹിബിനെയും അടക്കം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് കുഞ്ഞാലിക്കുട്ടിയാണെന്നും അതുപോലെ അദ്ദേഹത്തെ പുറത്താക്കാനും മുസ്‌ലീം ലീഗില്‍ ഒരു തലമുറ ജനിക്കുമെന്ന് ജലീല്‍ മുന്നറിയിപ്പ് നൽകി.
അതേസമയം മുഈന്‍ അലി ശിഹാബ് തങ്ങളെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്‌തു. കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ മുഈന്‍ അലി നടത്തിയ വിമര്‍ശനങ്ങളാണ് റാഫിയെ ചൊടിപ്പിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈന്‍ അലിക്കെതിരെ അസഭ്യം പറയുകയായിരുന്നു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പികെ കുഞ്ഞാലിക്കുട്ടിയെ വിമര്‍ശിച്ചുകൊണ്ട് മുഈനലി തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ചത്.
പത്രത്തിന്റെ ഫണ്ട് കൈകാര്യം ചെയ്‌തത് കുഞ്ഞാലിക്കുട്ടി ആയിരുന്നിട്ടും ചന്ദ്രികയുടെ പ്രതിസന്ധിയില്‍ അദ്ദേഹം ഇടപെട്ടില്ലെന്ന് മുഈനലി പറഞ്ഞിരുന്നു. വിഷയത്തിൽ മുഈന്‍ അലിക്ക് പിന്തുണയുമായി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് അന്‍വര്‍ സാദത്തും രംഗത്തെത്തിയിരുന്നു. ലീഗ് ആരുടെയും സ്വകാര്യ സ്വത്തല്ലെന്നായിരുന്നു അന്‍വര്‍ സാദത്തിന്റെ ഫേസ്ബുക്ക് പോസ്‌റ്റ്.
Read also: റാഫി പുതിയകടവിലിന് സസ്‌പെന്‍ഷൻ; തീരുമാനം ഉന്നതാധികാര സമിതി യോഗത്തിൽ