മലപ്പുറം: ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുഈന്‍ അലി ശിഹാബ് തങ്ങളെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച റാഫി പുതിയകടവിലിനെ മുസ്‌ലീം ലീഗ് സസ്‌പെന്‍ഡ് ചെയ്‌തു. പാർട്ടി ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം.
കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ മുഈന്‍ അലി നടത്തിയ വിമര്‍ശനങ്ങളാണ് റാഫിയെ ചൊടിപ്പിച്ചത്. മാദ്ധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കുന്നതിനിടെ ചാടി എണീറ്റ റാഫി മുഈന്‍ അലിക്കെതിരെ അസഭ്യം പറയുകയായിരുന്നു. പ്രകോപനം ഉണ്ടായതിനാൽ വാര്‍ത്താ സമ്മേളനം തുടരാൻ സാധിച്ചില്ല.
2004ലെ ഇന്ത്യാവിഷന്‍ ചാനൽ ആക്രമണ കേസിലും റാഫി പുതിയകടവിൽ പ്രതിയാണ്. കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ റജീനയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്നായിരുന്നു ചാനലിനെതിരായ ആക്രമണം.
അതേസമയം പികെ കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പരസ്യ പ്രസ്‌താവന നടത്തിയത് ശരിയായ നടപടിയല്ലെന്ന് ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
മുഈന്‍ അലി തങ്ങളുടെ നടപടി കുടുംബത്തിന്റെ പാരമ്പര്യത്തിനു ചേര്‍ന്നതല്ലെന്നും അദ്ദേഹത്തിന്റെ നടപടി തെറ്റാണെന്നും മുഈന്‍ അലിയെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിഷയം സംബന്ധിച്ച് മറ്റുകാര്യങ്ങൾ ഹൈദരലി തങ്ങള്‍ പ്രഖ്യാപിക്കുമെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്‌തമാക്കി. കുടുംബവുമായി ബന്ധപ്പെട്ട വിഷയമായത് കൊണ്ടാണ് ഇക്കാര്യം ഈ വിധത്തില്‍ ചര്‍ച്ച ചെയ്‌തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: സംസ്‌ഥാനത്ത് ഷോപ്പിംഗ് മാളുകൾക്കും പ്രവർത്തനാനുമതി; ബുധനാഴ്‌ച മുതൽ തുറക്കാം