കൊച്ചി: കടയ്‌ക്കാവൂർ പോക്‌സോ കേസിൽ മാതാവിന്റെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ. മാതാവിന്റെ മൊബൈലിൽ നിന്ന് തെളിവുകൾ ലഭിച്ചുവെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് കേസ് ഡയറി ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
കോടതിയിൽ മാതാവിന്റെ ജാമ്യാപേക്ഷയെ പൂർണമായും എതിർക്കുകയാണ് സർക്കാർ ചെയ്‌തത്. കുട്ടിയുടെ മാതാവിന്റെ മൊബൈലിൽ നിന്നും ചില നിർണായക തെളിവുകൾ ലഭിച്ചതായി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പരാതി നൽകിയ കുട്ടിക്ക് മാതാവ് ചില മരുന്നുകൾ നൽകിയിരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.
തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഈ മരുന്നുകളുടെ സാംപിളുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ഈ സാഹചര്യത്തിലാണ് കേസ് ഡയറി ഇന്ന് തന്നെ ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചത്.
2017 മുതൽ 2019 വരെ മാതാവ് മകനെ ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. അതേസമയം, ഭർത്താവ് നിയമപരമായി വിവാഹബന്ധം വേർപെടുത്താതെ രണ്ടാമത് വിവാഹം കഴിക്കുന്നത് തടയാൻ ശ്രമിച്ചതിന് പ്രതികാരമായി കേസ് കെട്ടിച്ചമച്ചു എന്നാണ് യുവതിയും ബന്ധുക്കളും ആരോപിക്കുന്നത്.
Read also: 30 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്‌തികൾക്ക് ലിംഗമാറ്റ ശസ്‌ത്രക്രിയക്കുള്ള തുക അനുവദിച്ചു