കൊച്ചി: കാക്കനാട്ടെ ഫ്‌ളാറ്റിൽ നിന്ന് 11 കോടിയുടെ എംഡിഎംഎ പിടികൂടിയ കേസില്‍ കൂടുതല്‍ പേര്‍ക്ക് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. വയനാട്, ഇടുക്കി എന്നിവിടങ്ങളില്‍ റിസോര്‍ട്ട് നടത്തുന്നവരടക്കം 12 പേര്‍ക്കാണ് നോട്ടിസ് നല്‍കിയിരിക്കുന്നത്.
കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുകയാണ്. വയനാട്, ഇടുക്കി എന്നിവിടങ്ങളിലെ റിസോര്‍ട്ട് ഉടമകളെയടക്കം ചോദ്യംചെയ്യാന്‍ എക്‌സൈസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയിരിക്കുന്നത്. സെപ്‌റ്റംബർ 2, 3 തീയതികളിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നോട്ടീസിൽ വ്യക്‌തമാക്കിയിട്ടുണ്ട്. നിലവില്‍ എക്‌സൈസ് ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലുള്ള അഞ്ച് പ്രതികളെ ചോദ്യം ചെയ്‌തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, കേസിലെ അന്തർസംസ്‌ഥാന ബന്ധം കണ്ടെത്താൻ പ്രതികളുമായി അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് തുടരുകയാണ്. പോണ്ടിച്ചേരിയിൽ പ്രതികൾ താമസിച്ച ഹോട്ടലിലെ പരിശോധനക്ക് ശേഷം ചെന്നൈയിലും തെളിവെടുപ്പ് നടന്നു. കൊച്ചിയിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനായി പ്രതികൾ സ്‌ഥിരമായി തങ്ങിയത് വയനാട്, പോണ്ടിച്ചേരി, ചെന്നൈ എന്നിവിടങ്ങളിൽ ആണെന്നാണ് സൂചന. കസ്‌റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ പ്രതികളെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.
Also Read: കോൺഗ്രസിൽ നിന്ന് ആളുകൾ എത്തുമെന്നത് ബിജെപിയുടെ വ്യാമോഹം; കെ സുധാകരൻ