കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു സർക്കാർ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചുലക്ഷം രൂപ വീതമാണ് ധനസഹായം അനുവദിച്ചത്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്വകാര്യ ആശുപത്രികളിൽ ഉൾപ്പടെ ചികിൽസയിലുള്ള മുഴുവൻ പേരുടെയും ചിലവ് സർക്കാർ വഹിക്കും.
കഴിഞ്ഞ മാസം 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം ഉണ്ടായത്. നാല് പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. കളമശേരി സ്വദേശി മോളി ജോയ്, മലയാറ്റൂർ സ്വദേശി ലിബിന, എറണാകുളം കുറുപ്പംപടി സ്വദേശി ലയോണ പൗലോസ്, തൊടുപുഴ സ്വദേശി കുമാരി എന്നിവരാണ് മരിച്ചത്.
സ്‌ഫോടനം നടത്തിയതിന് പിന്നാലെ പ്രതിയായ ഡൊമിനിക് മാർട്ടിൻ കൊടകര പോലീസ് സ്‌റ്റേഷനിൽ കീഴടങ്ങിയിരുന്നു. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിൽ ഉണ്ടായിരുന്നു. അതേസമയം, പ്രതിയുടെ കസ്‌റ്റഡി കാലാവധി ഇന്ന് അവസാനിച്ചു. പ്രതിയെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഹാജരാക്കി. തെളിവെടുപ്പും ചോദ്യം ചെയ്യലും പൂർത്തിയായതിനാൽ അന്വേഷണ സംഘം പ്രതിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ടില്ല. തുടർന്ന്, കോടതി പ്രതിയുടെ റിമാൻഡ് കാലാവധി നീട്ടി.
Most Read| അൽഷിഫക്ക് ഉള്ളിൽ കടന്നു ദൗത്യം തുടങ്ങി ഇസ്രയേൽ സൈന്യം; പിന്തുണക്കില്ലെന്ന് യുഎസ്