കൊച്ചി: കളമശേരി സ്‌ഫോടന കേസിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് അന്വേഷണ സംഘം. പ്രതിയായ ഡൊമിനിക് മാർട്ടിൻ സ്‌ഫോടനം നടത്താൻ ഉപയോഗിച്ച നാല് റിമോർട്ടുകളാണ് പോലീസ് ഇന്ന് കണ്ടെടുത്തത്. തെളിവെടുപ്പിനിടെ ഡൊമിനിക് മാർട്ടിന്റെ സ്‌കൂട്ടറിൽ നിന്നാണ് ഇവ ലഭിച്ചത്. മാർട്ടിനെ കൊടകര പോലീസ് സ്‌റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് കേസിൽ നിർണായകമായ റിമോട്ടുകൾ കണ്ടെത്തിയത്.
ഇവ വെള്ളക്കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു. നാല് റിമോർട്ടുകളിൽ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിന് ശേഷം കീഴടങ്ങാൻ മാർട്ടിൻ കൊടകര പോലീസ് സ്‌റ്റേഷനിൽ എത്തിയത് ഈ സ്‌കൂട്ടറിലാണ്. കഴിഞ്ഞ മാസം 29ന് രാവിലെ ഒമ്പതരയോടെയാണ് യഹോവയുടെ സാക്ഷികളുടെ കൺവെൻഷൻ നടന്ന സാമ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ സ്‌ഫോടനം ഉണ്ടായത്.
നാല് പേരാണ് സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടത്. സ്‌ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേർ ഹാളിൽ ഉണ്ടായിരുന്നു. ഹാളിന്റെ മധ്യത്തിലാണ് സ്‌ഫോടനം നടന്നത്. കളമശേരി സ്വദേശി മോളി ജോയ് ആണ് ഏറ്റവുമൊടുവിൽ കൊല്ലപ്പെട്ടത്. മലയാറ്റൂർ സ്വദേശി ലിബിന, എറണാകുളം കുറുപ്പംപടി സ്വദേശി ലയോണ പൗലോസ്, തൊടുപുഴ സ്വദേശി കുമാരി എന്നിവരാണ് ആദ്യം കൊല്ലപ്പെട്ടവർ.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്