കൊച്ചി: കോവിഡ് ഐസിയുവില്‍ രോഗി മരിച്ച സംഭവത്തില്‍ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിന്റെ അനാസ്‌ഥ ചൂണ്ടിക്കാട്ടിയ ജൂനിയര്‍ ഡോക്‌ടർ നജ്‌മ പൊലീസില്‍ പരാതി നല്‍കി. വെളിപ്പെടുത്തല്‍ നടത്തിയ തനിക്കെതിരെ ആക്രമണം ഉണ്ടാകുമോ എന്ന് ഭീതിയുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു. ദേശാഭിമാനി പത്രത്തിനും, ഒരു ഫേസ്ബുക്ക് കൂട്ടായ്‌മക്കും, കളമശ്ശേരി സി.ഐ.ടി.യു യൂണിയനും എതിരെയാണ് നജ്‌മ പരാതി നല്‍കിയിരിക്കുന്നത്. അതേസമയം, കോവിഡ് രോഗി മരിച്ച സംഭവത്തില്‍ നജ്‌മയുടെ ആരോപണത്തെ കുറിച്ചും നഴ്‌സിംഗ് ഓഫീസറുടെ ഓഡിയോ പുറത്തായതിനെ കുറിച്ചും അന്വേഷണം നടത്താന്‍ ആര്‍.എം.ഇ ഉത്തരവിട്ടു.
ഹാരിസിന്റെ മരണം സംബന്ധിച്ച് കളമശ്ശേരി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഇന്ന് ബന്ധുക്കളുടെ മൊഴി എടുക്കും. ആശുപത്രിയില്‍ ഡൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ ലിസ്‌റ്റ് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ദിവസം ഇവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ഇതിനിടെ മെഡിക്കല്‍ കോളജ് ഐസിയുവിലെ അനാസ്‌ഥ സംബന്ധിച്ച് കാര്യങ്ങള്‍ ആര്‍.എം.ഒയുടെയും സൂപ്രണ്ടിന്റെയും ശ്രദ്ധയില്‍ പെടുത്തിയിരുന്നെന്ന് ഡോ.നജ്‌മ പറഞ്ഞു. ഇതിന്റെ ശബ്‌ദ രേഖയും നജ്‌മ പുറത്തു വിട്ടു.
National News: നിയമം അടിച്ചേൽപ്പിക്കാനാണ് ചർച്ച, കർഷകരുടെ വേദന മനസ്സിലാക്കാനല്ല; പ്രിയങ്ക ഗാന്ധി
അനാസ്‌ഥ സംബന്ധിച്ച കാര്യങ്ങള്‍ അറിഞ്ഞിട്ടും മേലധികാരികളെ അറിയിച്ചില്ല എന്നായിരുന്നു സൂപ്രണ്ട് അടക്കമുള്ളവര്‍ ഇന്നലെ പറഞ്ഞത്. ഐസിയുവില്‍ ജോലി ചെയ്‌തതിന്റെ തെളിവുകളും നജ്‌മ പുറത്തുവിട്ടു. സത്യം മൂടി വെക്കാനാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ ഇപ്പോഴും ശ്രമിക്കുന്നത്. സത്യം പറഞ്ഞ തനിക്ക് എതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്നും നജ്‌മ പറഞ്ഞു.