പാലക്കാട്: കൽപ്പാത്തി രഥോൽസവം നടത്താൻ സ്‌പെഷ്യൽ ഉത്തരവ് ഇറക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. രഥോൽസവം തൃശൂർ പൂരം മാതൃകയിൽ നടത്താനാകും സാധ്യത. കൂടുതൽ ഇളവ് വേണമെന്ന ക്ഷേത്രം ഭാരവാഹികളുടെ ആവശ്യം നിലവിൽ സർക്കാർ പരിഗണനയിലാണ്. നിലവിൽ 200 പേർക്ക് മാത്രമാണ് ചടങ്ങിൽ പെങ്കെടുക്കാൻ അനുവാദം ഉള്ളത്. അതേസമയം, രഥോൽസവത്തിന് ഇന്നലെ ജില്ലാ ഭരണകൂടം കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
രഥോൽസവ ചടങ്ങുകളിൽ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. എന്നാൽ, ഉൽസവത്തിലെ പ്രധാന ചടങ്ങിന് അനുമതി നിഷേധിച്ചതിനെതിരെ പ്രതിഷേധവുമായി ഉൽസവ കമ്മിറ്റി രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇതോടെ ഉൽസവത്തിന് കൊടിയേറിയതിന് ശേഷമുള്ള ജില്ലാ ഭരണകൂടത്തിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. രണ്ട് വർഷത്തിന് ശേഷം രഥപ്രയാണം നടത്തി ഇത്തവണ ഉൽസവം ഗംഭീരമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഗ്രാമ കൂട്ടായ്‌മ.
എന്നാൽ, 200 പേരെ വെച്ച് രഥപ്രയാണം നടത്താൻ കഴിയാത്തതിനാൽ അതൊഴിവാക്കി ചടങ്ങ് മാത്രമായി നടത്തണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം. ഉൽസവത്തിന് എത്തുന്നവരെ സംഘാടകർ തന്നെ നിയന്ത്രിക്കണമെന്നും ജില്ലാ കളക്‌ടർ അറിയിച്ചിരുന്നു. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. നിലവിൽ ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ അനുകൂലമായ നിലപാട് ഉണ്ടാകുമെന്നാണ് ക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. കൂടുതൽ ഇളവുകൾ ലഭ്യമായാൽ തൃശൂർപൂരം മാതൃകയിൽ രഥോൽസവം നടക്കാനാണ് സാധ്യത. 14,15,16 തീയതികളിലാണ് അഗ്രഹാര വീഥികളിൽ രഥം വലിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
Most Read: ജോജുവിനെതിരായ ഭീഷണി; ഗൗരവമായ പ്രശ്‌നമെന്ന് മുഖ്യമന്ത്രി