ന്യൂ ഡെല്‍ഹി : ഹത്രസില്‍ കൂട്ടബലാത്സംഗത്തില്‍ കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ സംഭവത്തിലെ പോലീസ് നടപടികള്‍ക്കെതിരെ പ്രതികരിച്ച് തമിഴ് നടന്‍ കമല്‍ ഹാസന്‍. യുപി പോലീസിനെ ഓര്‍ത്തു ലജ്ജിക്കുന്നുവെന്നും ഇത്തരം പ്രവര്‍ത്തികളില്‍ പങ്കാളികളാകുന്ന സര്‍ക്കാരിനെ വോട്ടെടുത്ത് അധികാരത്തിലെത്തിക്കുന്ന ജനങ്ങള്‍ക്കും ഇതില്‍ പങ്കുണ്ടെന്നും ഫേസ്ബുക്കില്‍ കമല്‍ കുറിച്ചു.
മര്യാദയില്ലാത്ത രാഷ്‌ട്രീയത്തിന്റെ ഏറ്റവും മോശം കാലം. യുപി പോലീസിനെ ഓര്‍ത്ത് ലജ്ജിക്കുന്നു. ഇത്തരം ക്രൂര പ്രവര്‍ത്തികള്‍ക്കായി വോട്ട് ചെയ്‌ത് അധികാരത്തിലെത്തിച്ചത് ഞങ്ങള്‍ ജനങ്ങളാണ്. ഭൂരിപക്ഷം അപലപിക്കുന്നത് വരെ പാര്‍ട്ടിക്കും അതിന്റെ തത്വശാസ്‌ത്രത്തിനും അപ്പുറത്തേക്ക് പകയും വെറുപ്പും വളര്‍ന്ന പെരുകുകയേ ഉള്ളൂ എന്നാണ് കമല്‍ ഹാസന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതിഷേധങ്ങളും നിലപാടുകളും ശക്തമാകുമ്പോഴും പോലീസിന്റെയും സര്‍ക്കാരിന്റെയും ഭാഗത്തു നിന്നും ഉണ്ടാകുന്ന നടപടികള്‍ തീര്‍ത്തും ലജ്ജാവഹമാണ്. പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന യുപി പോലീസിന്റെ നിലപാടാണ് ഇപ്പോള്‍ കൂടുതല്‍ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി എന്ന് തെളിയിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും, പെണ്‍കുട്ടിയുടെ ആന്തരികാവയവങ്ങളില്‍ ബീജം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും കാണിച്ചു കൊണ്ടാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ല എന്ന് പോലീസ് വിധിയെഴുതാന്‍ ഒരുങ്ങുന്നത്. ഇതോടെ കേസ് മറ്റൊരു വഴിത്തിരിവിലേക്ക് എത്തുകയാണ്. ഒപ്പം തന്നെ ഇന്ന് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാന്‍ എത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പോലീസ് കസ്റ്റഡിയിലെടുത്തതും പ്രതിഷേധങ്ങള്‍ കനക്കാൻ കാരണമാകുന്നുണ്ട്.
Read also : KEAM 2020: എഞ്ചിനീയറിങ്, ഫാര്‍മസി ഓപ്ഷന്‍ രജിസ്‌ട്രേഷന് തുടക്കം