തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിക്കെതിരായ ആരോപണം വലുതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമപരമായി നടപടിയെടുക്കട്ടെയെന്നും കസ്‌റ്റംസിന്റെ നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
അതേസമയം, ഐ ഫോൺ വിവാദത്തിൽ കോടിയേരി ബാലകൃഷ്‌ണൻ മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യം. സന്തോഷ് ഈപ്പൻ നൽകിയ ഫോൺ ഭാര്യ ഉപയോഗിക്കുമ്പോഴാണ് തനിക്കാണ് ഫോൺ നൽകിയതെന്ന അടിസ്‌ഥാന രഹിത ആരോപണം കോടിയേരി ഉന്നയിച്ചത്.
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കും സ്‌പീക്കർക്കും എതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങൾ ശരിയെന്ന് വ്യക്‌തമാവുകയാണ്. മാന്യതയുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്‌ഥാനം രാജി വെക്കണം. മുഖ്യപ്രതിയുടെ രഹസ്യമൊഴിയിൽ പറയുന്ന മൂന്ന് മന്ത്രിമാർ ആരൊക്കെയാണെന്ന് വെളിപ്പെടുത്താൻ മുഖ്യമന്തി തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐ ഫോണുകളിൽ ഒന്ന് ഉപയോഗിക്കുന്നത് വിനോദിനിയാണ് എന്നാണ് കസ്‌റ്റംസിന്റെ വാദം. ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്‌റ്റംസ് നോട്ടീസ് അയച്ചിട്ടുണ്ട്.
Also Read: വിനോദിനിക്ക് എതിരായ നടപടി; തിരഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കുന്നു; സിപിഎം