തിരുവനന്തപുരം: യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് കൊടുത്ത ഐ ഫോണുകളിൽ ഒന്ന് ഉപയോഗിക്കുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയാണെന്ന കസ്‌റ്റംസ് വാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ. കസ്‌റ്റംസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും ഇത്തരം നീക്കങ്ങൾ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തങ്ങള്‍ പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
“ഇനിയും ഇത്തരത്തിൽ കുറേ വാര്‍ത്തകള്‍ വരും. അത് മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാനുള്ളൂ. കസ്‌റ്റംസിന് പലരേയും വിളിക്കാമല്ലോ, അവര്‍ വിളിച്ചെന്ന് കരുതി ഏതെങ്കിലും കേസില്‍ പ്രതിയാകണമെന്നില്ലല്ലോ. ഒരുപാട് പേരെ കസ്‌റ്റംസ് വിളിച്ചില്ലേ? അവരൊന്നും പ്രതിയായിട്ടില്ലല്ലോ?,”- ആനത്തലവട്ടം ആനന്ദൻ ചോദിച്ചു.
കസ്‌റ്റംസ് കഥകള്‍ മെനയുകയാണ്. ഇതിന് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമുണ്ട്. സ്വപ്‌ന സുരേഷിന്റെ ഓഡിയോ നമ്മള്‍ കേട്ടു. മുഖ്യമന്ത്രിയെ കുറിച്ചും മന്ത്രിമാരെ കുറിച്ചും മൊഴി നൽകണമെന്ന് ആവശ്യപ്പെട്ട് തന്നെ പീഡിപ്പിക്കുകയാണെന്ന് സ്വപ്‌ന തന്നെ പറയുന്നത് നമ്മള്‍ കേട്ടതാണല്ലോയെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.
സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്‌ന സുരേഷിന് വാങ്ങി കൊടുത്ത ആറ് ഐ ഫോണുകളിൽ ഒന്ന് ഉപയോഗിക്കുന്നത് വിനോദിനിയാണ് എന്നാണ് കസ്‌റ്റംസ് പറയുന്നത്. ഇക്കാര്യത്തിൽ ചോദ്യം ചെയ്യലിനായി അടുത്ത ആഴ്‌ച കൊച്ചിയിലെ കസ്‌റ്റംസ് ഓഫീസിൽ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്‌റ്റംസ് നോട്ടീസ് അയച്ചു.
1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചതെന്ന് കസ്‌റ്റംസ് കണ്ടെത്തി. സന്തോഷ് ഈപ്പൻ വാങ്ങി നൽകിയ ഐഫോണുകളിൽ ഏറ്റവും വിലകൂടിയതാണ് ഈ ഫോൺ. സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും ഐഎംഇഐ നമ്പർ ഉപയോഗിച്ച് കസ്‌റ്റംസ് ഉപയോഗിച്ച ആളെ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
Also Read: ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ്