കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ കാപ്പ തടവുകാരെ പുറത്ത് ഇറക്കരുതെന്ന് നിർദ്ദേശം. ഇന്നലെ ഗുണ്ടകൾ തമ്മിൽ ഏറ്റുമുട്ടി ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റ സാഹചര്യത്തിലാണ് നിർദ്ദേശം. കാപ്പ തടവുകാർ തീർത്തും അക്രമാസക്‌തർ ആണെന്ന് ജയിൽ വകുപ്പ് അധികൃതർ പറയുന്നു. സെൻട്രൽ ജയിലിൽ ഇന്നലെ തടവുകാർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ജയിൽ ദിനാഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ കാപ്പ തടവുകാരനായ വിവേകിന്റെ തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ ജയിലിൽ വെച്ച് ഏറ്റുമുട്ടുകയായിരുന്നു എന്നാണ് വിവരം. സംഘർഷത്തിൽ കണ്ണൂർ ടൗൺ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തു.
വിവേക് ഉൾപ്പെടുന്ന അഞ്ചംഗ സംഘവും മറ്റൊരു സംഘവും തമ്മിലാണ് ഏറ്റുമുട്ടിയത്. തലക്ക് സാരമായി പരിക്കേറ്റ വിവേകിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയ ശേഷം തിരികെ ജയിലിലേക്ക് മാറ്റി. കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ കാപ്പ തടവുകാരാണ് നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്നത്. കാപ്പ തടവുകാർ തമ്മിൽ വാക്കേറ്റവും സംഘർഷവും സ്‌ഥിരം സംഭവം ആണെന്നാണ് ജയിൽ അധികൃതർ പറയുന്നത്.
Most Read: കത്ത് വിവാദം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി