തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പുനര്‍നിയമനത്തിലെ സിംഗിള്‍ ബെഞ്ച് വിധിക്കെതിരായ അപ്പീല്‍ തള്ളിയതില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. സര്‍ക്കാന്‍ നിയമിച്ച വിസിമാര്‍ അക്കാദമിക് മികവുള്ളവരാണെന്ന് മന്ത്രി പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയെ ഇടതുപക്ഷം രാഷ്‌ട്രീയ വൽക്കരിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് മന്ത്രി പറഞ്ഞു. വസ്‌തുതാ വിരുദ്ധമായ പ്രചാരണങ്ങള്‍ ഗുണം ചെയ്യില്ലെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്ന് ആര്‍ ബിന്ദു ഓര്‍മിപ്പിച്ചു. സുപ്രീം കോടതിയെ സമീപിക്കേണ്ടവര്‍ സമീപിക്കട്ടെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിവാദ നാടകത്തിന്റെ അധ്യായം അടഞ്ഞെന്നും വിധിക്കുശേഷം മന്ത്രി പ്രതികരിച്ചു. പുനര്‍നിയമനം പരിശോധിച്ച് അതില്‍ അപാകതയില്ലെന്ന് കോടതി കണ്ടെത്തിയിരിക്കുന്നു. ഇത് വസ്‌തുനിഷ്‌ഠമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളില്‍ കണ്ണി ചേരാനാണ് യുഡിഎഫ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാന്‍സലറായി നിയമിച്ചത് ശരിവെച്ച വിധിക്കെതിരെയാണ് അപ്പീല്‍ നല്‍കിയിരുന്നത്. ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. നിയമനം ചട്ടപ്രകാരമാണ് നടന്നതെന്നാണ് ഡിവിഷന്‍ ബെഞ്ച് ശരിവെച്ചത്. അപ്പീല്‍ തള്ളിയ സാഹചര്യത്തില്‍ ഹരജിക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് വിവരം.
Read Also: മായാതെ ‘ലളിത കല’; ആദരമർപ്പിച്ച് സിനിമാ ലോകം, സംസ്‌കാരം വൈകിട്ട്