ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവ് കപിൽ സിബൽ. ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ഉന്നയിച്ച ആശങ്കകളൊന്നും നേതൃത്വം പരിഗണിക്കുകയോ പങ്കുവക്കുകയോ ചെയ്തിട്ടില്ല. കത്തുനൽകിയവരെ പാർട്ടി പ്രവർത്തകർ ആക്രമിച്ചപ്പോൾ ഒരു നേതാവുപോലും തങ്ങളെ അനുകൂലിച്ച് സംസാരിച്ചില്ലെന്നും കപിൽ സിബൽ പറഞ്ഞു.
“ ബിജെപി ഇന്ത്യൻ ഭരണഘടനയെ പിന്തുടരുന്നില്ലെന്നും ജനാധിപത്യത്തിന്റെ അടിത്തറ നശിപ്പിക്കുകയാണെന്നുമാണ് കോൺഗ്രസ് എപ്പോഴും ആരോപിക്കുന്നത്. ഞങ്ങൾക്ക് എന്താണ് വേണ്ടത്? ഞങ്ങളുടെ (പാർട്ടിയുടെ) ഭരണഘടന പാലിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. ആർക്കാണ് ഇതിനെ എതിർക്കാനാവുക? ”-അദ്ദേഹം ചോദിച്ചു.
“ഈ രാജ്യത്തെ രാഷ്ട്രീയം, ഞാൻ ഏതെങ്കിലും പ്രത്യേക പാർട്ടിയെക്കുറിച്ചല്ല പറയുന്നത്, ഇപ്പോൾ പ്രാഥമികമായി വിശ്വസ്തതയെ അടിസ്ഥാനമാക്കിയുള്ളതാണ്. വിശ്വാസ്യതയും അതിൽ അധികം ഗുണങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്. എന്താണ് ആ അധിക ഗുണം? അതാണ് യോഗ്യതയും പ്രതിബദ്ധതയും. കൂടാതെ കേൾക്കാനും ചർച്ച ചെയ്യാനുമുള്ള മനസ്സ്. ഇതായിരിക്കണം രാഷ്ട്രീയം ”- അദ്ദേഹം പറഞ്ഞു.
കത്തിൽ പറഞ്ഞ കാര്യങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതിയെ അറിയിക്കേണ്ടതായിരുന്നുവെന്ന് സിബൽ പറഞ്ഞു. “അതാണ് സംഭവിക്കേണ്ട അടിസ്ഥാന കാര്യം. ഞങ്ങൾ എഴുതിയതിൽ എന്തെങ്കിലും തെറ്റ് കണ്ടെത്തിയാൽ, തീർച്ചയായും, ഞങ്ങളെ ചോദ്യം ചെയ്യാം, ഞങ്ങളെ ചോദ്യം ചെയ്യണം. ”- സിബൽ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ടാണ് കപിൽ സിബൽ അടക്കമുള്ള 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തു നൽകിയത്. കത്തു നൽകിയവർക്കെതിരെ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.