മുള്ളേരിയ: കാറഡുക്ക ഗ്രാമപഞ്ചായത്ത് വിവിധ പദ്ധതികളിലൂടെ സമ്പൂർണ ശുചിത്വ പദവിയിലേക്ക്. 30 ഹരിതകർമ്മ സേനാംഗങ്ങൾ പഞ്ചായത്തിലെ 4,950 വീടുകളിൽ നിന്നും സർക്കാർ, വ്യാപാര പൊതുസ്‌ഥാപനങ്ങളിൽ നിന്ന് അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നു, മാലിന്യങ്ങൾ തരംതിരിച്ച് കാറഡുക്ക അടുക്കത്തെ അജൈവമാലിന്യ ശേഖരണ കേന്ദ്രത്തിലേക്ക് എത്തിച്ച് പിന്നീട് ക്‌ളീൻ കേരള കമ്പനിക്ക് കൈമാറുന്നു. പഞ്ചായത്തിലെ നിരത്തുകൾ മാലിന്യരഹിതമാക്കുകയും പൊതുചടങ്ങുകളിൽ ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുകയും ചെയ്യുന്നു തുടങ്ങിയ പദ്ധതികളാണ് കാറഡുക്കക്ക് സമ്പൂർണ ശുചിത്വ പദവി നൽകുന്നത്.
പ്‌ളാസ്‌റ്റിക് ക്യാരിബാഗുകൾക്കും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്‌ളാസ്‌റ്റിക് ഉൽപന്നങ്ങൾക്കും സർക്കാർ നിരോധനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ പഞ്ചായത്തിലെ എല്ലാ വീടുകളിലും തുണിസഞ്ചി വിതരണം ചെയ്‌തിരുന്നു. കൂടാതെ, ജൈവ മാലിന്യമാണ് ഉറവിടത്തിൽ തന്നെ സംസ്‌കരിക്കുന്നതിന് ഓരോ കുടുംബത്തിനും മഹാത്‌മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ കമ്പോസ്‌റ്റ് / സ്‌റ്റോക്ക് പിറ്റുകൾ നിർമിച്ച് നൽകും.
പഞ്ചായത്തിലെ എല്ലാ സ്‌കൂളുകൾക്കും കലക്‌റ്റേഴ്‌സ് @ സ്‌കൂൾ എന്ന പദ്ധതിയിലൂടെ പ്‌ളാസ്‌റ്റിക്, കുപ്പി എന്നിവ വേർതിരിച്ച് വെക്കുന്നതിനായി ബിന്നുകൾ നൽകും. 180 വീടുകൾക്ക് ഗാർഹികതല ശുചിത്വ മാലിന്യ പരിപാലനത്തിനായി ബയോ കംപോസ്‌റ്റർ ബിന്നുകളും ഉടൻ തന്നെ വിതരണം ചെയ്യും.
ജലസംരക്ഷണം, മാലിന്യപരിപാലനം, കൃഷി എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾക്ക് ഹരിത ദൃഷ്‌ടി മൊബൈൽ ആപ്‌ളിക്കേഷൻ വഴി ഇ മോണിട്ടറങ്ങും നടപ്പാക്കി കഴിഞ്ഞു. ഹരിതകേരളം മിഷൻ സംഘടിപ്പിച്ച ‘ഇനി ഞാൻ ഒഴുകട്ടെ’ നീർച്ചാലുകളുടെ വീണ്ടെടുപ്പ് പഞ്ചായത്തിൽ വിവിധ ഭാഗങ്ങളിലായി നടത്തി. മികച്ച സംരംഭ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പാക്കുന്നതിന് അഞ്ച് സംരംഭ ഗ്രൂപ്പും ഹരിതകർമ സേന കൺസോർഷ്യസും രൂപവൽക്കരിച്ചു.
വ്യക്‌തിഗത ഗാർഹിക ശൗചാലയവും 200 കുടുംബങ്ങൾക്ക് റിട്രോഫിറ്റിങ് പദ്ധതിയും തുടങ്ങി. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ സമ്പൂർണ ശുചിത്വ പദവിയിലേക്ക് എത്താനാണ് കാറഡുക്ക ഗ്രാമപഞ്ചായത്തിന്റെ ലക്ഷ്യം.
Also Read: കോവിഡ് പരിശോധന കുറഞ്ഞ നിരക്കിൽ; സംസ്‌ഥാനത്ത് മൊബൈൽ ആർടിപിസിആർ ലാബുകൾ