കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിക്ക് ജാമ്യമില്ല. ജാമ്യഹരജി കോടതി തള്ളി. കേസിലെ മൂന്നാം പ്രതി അജ്‌മലിന് കോടതി ജാമ്യം അനുവദിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയാണ് ഹരജി പരിഗണിച്ചത്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിന് തനിക്കെതിരെ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും, കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് താൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്നുമാണ് അർജുൻ കോടതിയിൽ വാദിച്ചത്. എന്നാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്ന് കസ്‌റ്റംസ് ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിൽ ആണെന്നും, അതിനാൽ പ്രതിക്ക് ജാമ്യം അനുവദിക്കരുതെന്നുമാണ് കസ്‌റ്റംസ് കോടതിയിൽ പറഞ്ഞത്.
കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി നടത്തിയിട്ടുള്ള സ്വർണക്കടത്തിൽ പ്രതിക്ക് പങ്കുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടന്നുവരികയാണെന്നും കസ്‌റ്റംസ് കോടതിയെ അറിയിച്ചു. കരിപ്പൂർ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 28ആം തീയതിയാണ് അർജുൻ ആയങ്കിയെ കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തത്.
Most Read: രാഷ്‌ട്രീയ പ്രേരിതം, പരാതിക്കാരിയെ ഒരിക്കൽ പോലും കണ്ടിട്ടില്ല; എൻസിപി നേതാവ്