ബെംഗളൂരു: സംസ്ഥാന നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമത്തിനെതിരെയും കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമത്തിനെതിരെയും കർഷക സംഘടനകൾ ഇന്ന് കർണാടകയിൽ ബന്ദ് ആചരിക്കും. കർഷക– ദലിത്– ട്രേഡ് യൂണിയനുകൾ ഉൾപ്പെടെ 40 ഓളം സംഘടനകളുടെ കൂട്ടായ്‌മയായ ‘ഐക്യ ഹോരാട്ട’യാണ് ഇന്ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്.
കോൺഗ്രസും ജെഡിഎസും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബന്ദ് ജനജീവിതത്തെ ബാധിക്കാതിരിക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചതായി യെദ്യൂരപ്പ സർക്കാർ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിന് കനത്ത സുരക്ഷ ഒരുക്കിയതായി പോലീസ് അറിയിച്ചു. കർഷകരല്ലാത്തവർക്കും കൃഷിഭൂമി വാങ്ങാൻ അനുവദിക്കുന്നതാണ് കർണാടക നിയമസഭ പാസാക്കിയ ഭൂപരിഷ്‌കരണ ഭേദഗതി നിയമം.
അതേസമയം, കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലിൽ ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ ഇത് നിയമമായി. പ്രതിപക്ഷത്തിന്റേയും കർഷകരുടേയും പ്രതിഷേധം കണക്കിലെടുക്കാതെയാണ് രാഷ്ട്രപതി ബിൽ നിയമമാക്കിയത്. കാർഷിക നിയമത്തിനെതിരെ രാജ്യവ്യാപകമായി കർഷക സംഘടനകൾ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുകയാണ്.
Kerala News: പാലാരിവട്ടം പാലം; പുനര്‍നിര്‍മ്മാണ ജോലികള്‍ ഇന്ന് മുതല്‍
കാർഷിക വിള വിപണന വാണിജ്യ പ്രോത്സാഹന ബില്ല് 2020 , വിള ശാക്തീകരണവും സംരക്ഷണവും ലക്ഷ്യമിടുന്ന കാർഷിക ശാക്തീകരണ സംരക്ഷണ ബില്ല് 2020, അവശ്യ സാധന നിയമഭേദഗതി ബില്ല് 2020 എന്നീ മൂന്ന് ബില്ലുകളാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. ഇടനിലക്കാർ ഇല്ലാത്ത വിപണിയും വിൽപ്പന സ്വാതന്ത്യവും വിലപേശൽ ശേഷിയും ഉറപ്പാക്കാനാണ് പുതിയ പരിഷ്‌ക്കരണമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.
Also read: വായു നിലവാരം പൂർവ്വസ്ഥിതിയിൽ; ഡെൽഹിയിൽ ആശ്വാസം