കൊച്ചി: ഇന്ന് രാവിലെ 9 മണിമുതല്‍ പാലാരിവട്ടം പാലം പൊളിച്ച് തുടങ്ങുമെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലത്തില്‍ നിന്നു യന്ത്ര സഹായത്തോടെ ടാര്‍ ഇളക്കി മാറ്റുന്ന പണികളാണു രാവിലെ 9 മുതല്‍ നടക്കുക. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് പകലും രാത്രിയും ജോലി നടക്കുമെന്നും മന്ത്രി പറഞ്ഞു.
പാലത്തിന്റെ പൊളിക്കുന്ന കോണ്‍ക്രീറ്റ് അവശിഷ്‌ടങ്ങൾ കഴിയുമെങ്കില്‍ വാഹനങ്ങളില്‍ കയറ്റി ചെല്ലാനത്ത് കടലാക്രമണം തടയുന്നതിന് വേണ്ടി ഉപയോഗിക്കാന്‍ പൊതുമരാമത്ത് വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പൊളിക്കുന്ന ഗര്‍ഡറുകള്‍ ചെല്ലാനത്തു കടല്‍ ഭിത്തി നിര്‍മാണത്തിനു ഉപയോഗിക്കാനുളള സാധ്യതയെ കുറിച്ചാണ് പൊതുമരാമത്ത് വകുപ്പും കരാറുകാരായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയും പരിശോധിക്കുന്നത്.
കടലാക്രമണം ദുരിതം വിതച്ചു കൊണ്ടിരുന്ന ചെല്ലാനത്ത് കൂറ്റന്‍ തിരകള്‍ക്ക് പ്രതിരോധം തീര്‍ക്കാനും റോഡില്‍ ഗതാഗത തടസ്സങ്ങള്‍ ഒഴിവാക്കാനും സാധിക്കും എന്നുള്ളതാണ് ഇതിന്റെ ഗുണം. പാലം പുനര്‍ നിര്‍മാണം തടഞ്ഞുള്ള ഹൈക്കോടതി വിധി ഇല്ലായിരുന്നെങ്കില്‍ ഇപ്പോള്‍ പാലം പണി തീര്‍ന്നു ജനങ്ങള്‍ക്കു സൗകര്യമായി സഞ്ചരിക്കാന്‍ കഴിയുമായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം കേരളത്തിന്റെ നിര്‍മ്മാണ ചരിത്രത്തിലെ തന്നെ പുതിയൊരു അദ്ധ്യായമായി എഴുതി ചേര്‍ക്കപ്പെടുമെന്ന് ഉറപ്പാണെന്നും മന്ത്രി പോസ്റ്റില്‍ പറയുന്നു.