ബെംഗളൂരു: സർക്കാരിനെതിരായ വിമർശനങ്ങൾ തടയാൻ ഉദ്യോഗസ്‌ഥർക്ക് മാദ്ധ്യമവിലക്ക് ഏർപ്പെടുത്തി കർണാടക. സർക്കാർ ഉദ്യോഗസ്‌ഥർ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ആവലാതികൾ പറഞ്ഞും പ്രസ്‌താവനകൾ നടത്തിയും സർക്കാരിനെ കുഴപ്പത്തിലാക്കരുതെന്ന് ചൂണ്ടിക്കാട്ടിയാണ് കർണാടക സർക്കാരിന്റെ പുതിയ ഉത്തരവ്. സർക്കാരിനെതിരെ പ്രസ്‌താവനകൾ നടത്തരുതെന്ന് ചൂണ്ടിക്കാട്ടി കർണാടക ചീഫ് സെക്രട്ടറി പി രവികുമാറാണ് സർക്കുലർ ഇറക്കിയത്.
കൂടാതെ, സർക്കാർ പദ്ധതികൾ സ്വന്തം നേട്ടമായി സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. സംസ്‌ഥാനത്തെ എല്ലാ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്‌ഥർക്കും ഉത്തരവ് ബാധകമാണ്. നിരവധി ഉദ്യോഗസ്‌ഥർ വാർത്താസമ്മേളനം നടത്തിയും അല്ലാതെയുമായി മാദ്ധ്യമങ്ങളിൽ അനാവശ്യ പ്രസ്‌താവനകൾ നടത്തുകയാണെന്നും ഇത് ഭരണത്തെ ബാധിക്കുന്നുവെന്നുമാണ് സർക്കുലറിൽ പറയുന്നത്.
ഇത്തരം പ്രസ്‌താവനകൾ ഗൗരവമായി തന്നെയാണ് സർക്കാർ കാണുന്നത്, നൽകിയിട്ടുള്ള ഉത്തരവാദിത്തങ്ങൾ നിർവഹിക്കുക മാത്രമാണ് ഉദ്യോഗസ്‌ഥരുടെ ചുമതല. സർക്കാരിന്റെ അനുമതിയില്ലാതെ മാദ്ധ്യമങ്ങളിൽ പ്രസ്‌താവന നൽകുന്നത് സർക്കാർ ജോലിയുമായി ബന്ധപ്പെട്ട 1968ലെ പെരുമാറ്റ ചട്ടത്തിന് എതിരാണെന്നും കർണാടക സിവിൽ സർവീസ് പെരുമാറ്റ ചട്ടത്തിലും മാദ്ധ്യമങ്ങൾക്ക് സംസാരിക്കുന്നതിന് വിലക്കുണ്ടെന്നും സർക്കുലറിൽ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: ഡെങ്കി അപകടകാരി; കേരളമടക്കം 11 സംസ്‌ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി കേന്ദ്രം