ബെംഗളൂരു: ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് എന്നീ സംസ്‌ഥാനങ്ങള്‍ക്ക് പിന്നാലെ വിവാഹത്തിന് വേണ്ടിയുള്ള മത പരിവര്‍ത്തനം തടയാന്‍ നിയമ നിര്‍മ്മാണം നടത്താന്‍ കര്‍ണാടകയും തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. അലഹബാദ് ഹൈക്കോടതി വിധിയുടെ പശ്‌ചാത്തലത്തില്‍ നിയമ നിര്‍മ്മാണം നടത്താന്‍ ഒരുങ്ങുന്ന നാലാമത്തെ സംസ്‌ഥാനമാണ് കര്‍ണാടക. ഇവ നാലും ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളാണ്.
ദക്ഷിണേന്ത്യയുടെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി സിടി രവി ഇതുമായി ബന്ധപ്പെട്ട് ഇന്നലെ ട്വീറ്റ് ചെയ്‌തിരുന്നു. അലഹബാദ് ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഉടന്‍ തന്നെ ഇതുമായി ബന്ധപ്പെട്ട് നിയമ നിര്‍മ്മാണം നടത്തുമെന്ന് രവി ട്വിറ്ററിലൂടെ പറഞ്ഞു.
On lines of Allahabad High Court’s order, Karnataka will enact a law banning religious conversions for the sake of marriage.
We will not remain silent when Jihadis strip the dignity of Our Sisters.
Any one involved in the act of conversion shall face severe & swift punishment.
— C T Ravi ?? ಸಿ ಟಿ ರವಿ (@CTRavi_BJP) November 3, 2020
ഇതിന് പുറമേ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാറിന് സമാനമായി ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണം മന്ത്രിസഭയുടെ പരിഗണയില്‍ ആണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്ത് പലയിടത്തും ‘ലവ് ജിഹാദ്’ നിലവിലുണ്ടെന്നും അതിനാല്‍ നടപടി സ്വീകരിക്കണമെന്നും തീവ്ര വലതുപക്ഷ-ഹിന്ദുത്വ വാദികള്‍ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ മതം തിരഞ്ഞെടുക്കുക എന്നത് പൗരന്‍മാരുടെ വ്യക്‌തിപരമായ അവകാശമാണെന്നും അതിനാല്‍ തന്നെ ‘ലവ് ജിഹാദ്’ പോലെയുള്ളവക്ക് പ്രസക്‌തി ഇല്ലെന്ന് വിദഗ്‌ധർ അടക്കം അഭിപ്രായപ്പെട്ടിരുന്നു.
Read Also: അർണബിനൊപ്പം നിൽക്കാത്തവർ ഫാസിസത്തെ പിന്തുണക്കുന്നവർ; കേന്ദ്രം