കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടു സ്വത്ത് കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. കേരളത്തിലും കർണാടകയിലുമായി 117 ഇടങ്ങളിലെ 57.75 കോടിയുടെ സ്വത്തുക്കളാണ് ഇഡി കണ്ടുകെട്ടിയത്. ഇതിൽ 11 വാഹനങ്ങൾ, 92 ബാങ്ക് നിക്ഷേപങ്ങൾ എന്നിവയും ഉൾപ്പെടുമെന്ന് ഇഡി വ്യക്‌തമാക്കി.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ പങ്കാളികളായ വ്യക്‌തികളുടെ ബാങ്ക് നിക്ഷേപങ്ങളും മറ്റു സ്വത്തുക്കളുമാണ് കണ്ടുകെട്ടിയത്. കേസ് അന്വേഷണത്തിനിടെ ഇതുവരെ ആകെ 87.75 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അന്വേഷണം പുരോഗമിക്കുകയാന്നെയും ഉദ്യോഗസ്‌ഥർ അറിയിച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ കേരള പോലീസിൽ രജിസ്‌റ്റർ ചെയ്‌ത കേസിന്റെ അടിസ്‌ഥാനത്തിലാണ് ഇഡി അന്വേഷണം.
കേസിലെ ചോദ്യം ചെയ്യലിന് കഴിഞ്ഞ ദിവസം റബ്‌കോ എംഡി പിവി ഹരിദാസൻ കൊച്ചി ഇഡി ഓഫീസിൽ എത്തിയിരുന്നു. ബാങ്കും റബ്‌കോയും തമ്മിൽ നടത്തിയ ചില ഇടപാടുകളിലെ വ്യക്‌തതക്കായാണ് വിളിച്ചുവരുത്തിയത്. റബ്‌കോയ്‌ക്ക് ബാങ്ക് ചില വായ്‌പകളും അനുവദിച്ചിരുന്നു. ഇതും അന്വേഷണ പരിധിയിൽ വരും.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം