തൃശൂർ: കരുവന്നൂര്‍ ബാങ്ക് വായ്‌പാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവും എൽഎംഎയുമായ എസി മൊയ്‌തീന് ചോദ്യം ചെയ്യലിനായി ഇഡി നോട്ടീസ്. ഈ മാസം 31ന് രാവിലെ 11 മണിക്ക് കൊച്ചി ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിട്ടുള്ളത്. ബിനാമി, ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബിനാമി ഇടപാടുകാർക്കും ഇഡി നോട്ടീസ് അയച്ചിട്ടുണ്ട്.
കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട കോടികളുടെ ബിനാമി ലോണുകൾക്ക് പിന്നിൽ എസി മൊയ്‌തീനാണെന്ന് ഇഡി വ്യക്‌തമാക്കിയിരുന്നു. കേസിൽ 15 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. ബാങ്ക് അംഗങ്ങൾ അല്ലാത്തവർക്കാണ് ലോൺ അനുവദിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കിൽ പണയപ്പെടുത്തിയെന്നും ലോൺ നേടിയത് ഈ രേഖയുടെ അടിസ്‌ഥാനത്തിലാണെന്നും ഇഡി പറയുന്നു.
കഴിഞ്ഞ ദിവസത്തെ റെയ്‌ഡിൽ 6 ഇടങ്ങളിലെ സ്വത്ത് കണ്ടെത്തിയെന്നും 15 കോടി രൂപയുടെ മൂല്യം ഈ സ്വത്തുക്കൾക്ക് ഉണ്ടെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. 150 കോടി രൂപയുടെ കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ഒരു രാഷ്‌ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കളടക്കം കൂട്ട് നിന്നെന്നാണ് ഇഡി വ്യക്‌തമാക്കുന്നത്. ബിനാമികളെന്ന് സംശയിക്കുന്ന പിപി കിരൺ, സിഎം റഹീം, എംകെ ഷിജു, സതീഷ് കുമാർ അടക്കമുള്ളവരുടെ വീടുകളിൽ നടത്തിയ റെയ്‌ഡിൽ 15 കോടി മൂല്യം വരുന്ന 36 സ്വത്തുവകകൾ കുറ്റകൃത്യത്തിന്റെ ഭാഗമായി കണ്ടുകെട്ടിയിട്ടുണ്ട്.
എസി മൊയ്‌തീൻ, ഭാര്യ എന്നിവരുടെ ബാങ്കിൽ സ്‌ഥിരം നിക്ഷേപമായുള്ള 28 ലക്ഷം രൂപയും ഇതിൽ ഉൾപ്പെടും. കേസിൽ ഉന്നത ഇടപാടുകളിൽ അടക്കം വിശദമായ അന്വേഷണം ഇഡി ആരംഭിച്ചിട്ടുണ്ട്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് മതിയായ ഈടില്ലാതെയാണ് വലിക തുകകൾ വായ്‌പയായി അനുവദിച്ചത്. ബാങ്ക് സാമ്പത്തിമായി തകർന്നതോടെ നിക്ഷേപം നടത്തിയ നിരവധി സാധുക്കൾ പ്രതിസന്ധിയിലായി. പലർക്കും ബാങ്കിൽ ഈട് വെച്ചതിൽ ജപ്‌തി നോട്ടീസും നൽകിയിരുന്നു. ഇതേത്തുടർന്ന് ആത്‍മഹത്യയടക്കം ഉണ്ടായി. ഈ സംഭവത്തെ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
Most Read| തിരഞ്ഞെടുപ്പ് അട്ടിമറി കേസ്; ട്രംപ് കീഴടങ്ങി- അറസ്‌റ്റിന് പിന്നാലെ ജാമ്യം