തൃശൂർ: കരുവന്നൂർ കള്ളപ്പണ തട്ടിപ്പ് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചു എൻഫോഴ്സ്മെന്റ് ഡയറക്‌ടറേറ്റ്. 12,000 ത്തിലധികം പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 50 പ്രതികളും അഞ്ചു കമ്പനികളുമാണ് പ്രതിപട്ടികയിലുള്ളത്. 15 കോടിയിലേറെ രൂപ ബാങ്കിൽ നിന്ന് തട്ടിയ റബ്‌കോ കമ്മീഷൻ ഏജന്റ് കൂടിയായ എകെ ബിജോയാണ് കേസിലെ ഒന്നാം പ്രതി. സിപിഎം കൗൺസിലറായ പിആർ അരവിന്ദാക്ഷൻ കേസിലെ 14ആം പ്രതിയാണ്.
കള്ളപ്പണ കേസിലെ ഉന്നത ഇടപെടലിൽ അന്വേഷണം തുടരുകയാണെന്ന് കുറ്റപത്രത്തിൽ ഇഡി വ്യക്‌തമാക്കി. കേസിൽ ആദ്യ അറസ്‌റ്റ് നടന്ന് 60 ദിവസം പൂർത്തിയാകാനിരിക്കേയാണ് പ്രതികളുടെ സ്വാഭാവിക ജാമ്യത്തിനുള്ള വഴിയടച്ചു ഇഡി കോടതിയിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിച്ചത്. 90 കോടി രൂപയുടെ കള്ളപ്പണ ഇടപാടിലാണ് കേസ് അന്വേഷണം. ബിജോയുടെ ഉടമസ്‌ഥതയിലുള്ള മൂന്ന് കമ്പനികളും മറ്റൊരു പ്രതിയായ പിപി കിരണിന്റെ ഉടമസ്‌ഥതയിലുള്ള രണ്ടു കമ്പനികളുമാണ് പ്രതിപട്ടികയിൽ ഉള്ളത്.
ക്രൈം ബ്രാഞ്ചിന്റെ പ്രതിപട്ടികയിലുള്ള ഒന്ന് മുതൽ 12 വരെയുള്ള പ്രതികളാണ് ഇഡിയുടെ കുറ്റപത്രത്തിലും ഉള്ളത്. കള്ളപ്പണ കേസിന്റെ മുഖ്യ ആസൂത്രകൻ സതീഷ് കുമാറാണ് 13ആം പ്രതി. ഉന്നത ബന്ധങ്ങളും ഉന്നത ഇടപെടലും നടന്ന കേസിൽ കൂടുതൽ ആളുകളിലേക്ക് അന്വേഷണം തുടരുന്നതായി ഇഡി വ്യക്‌തമാക്കുന്നു. ഇക്കാര്യം വ്യക്‌തമാക്കിയാലും ഇനി തുടരന്വേഷണ റിപ്പോർട് ഇഡി കോടതിയിൽ ഹാജരാക്കുക.
കേരളം കണ്ട ഏറ്റവും വലിയ സഹകാരണ കൊള്ളയാണ് കരുവന്നൂരിൽ നടന്നത്. 2011-12 മുതൽ ബാങ്കിൽ നടന്ന തട്ടിപ്പിൽ 219 കോടി റോപ്പയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തൽ. സഹകരണ വകുപ്പ് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പുറത്തുവരുന്നത്. 2021 ജൂലൈ 21ന് ബാങ്ക് സെക്രട്ടറിയുടെ പരാതിയിൽ ഇരിങ്ങാലക്കുട പോലീസ് കേസെടുത്തിരുന്നു.
Most Read| മനുഷ്യത്വ രഹിതമായ ആക്രമണം; ഇസ്രയേലുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിച്ചു ബൊളീവിയ