ലാപാസ്: ഗാസയിൽ മനുഷ്യത്വ രഹിതമായ ആക്രമണങ്ങൾ നടത്തുന്ന ഇസ്രയേലുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച് ബൊളീവിയ. ഗാസ മുനമ്പിൽ നടക്കുന്ന അക്രമണോൽസുക ഇസ്രയേൽ സൈനിക നടപടിയെയും മാനവികതക്ക് എതിരായ കുറ്റത്തെയും അപലപിച്ചു ഇസ്രയേലുമായുള്ള എല്ലാ മേഖലയിലുമുള്ള നയതന്ത്ര ബന്ധം അവസാനിപ്പിക്കുകയാണെന്ന് ബൊളീവിയൻ വിദേശകാര്യ സഹമന്ത്രി ഫ്രഡ്‌ഢി മമാനി അറിയിച്ചു.
അതിനിടെ, അയൽരാജ്യങ്ങളായ കൊളംബിയയും ചിലിയും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്‌ഥരെ തിരിച്ചുവിളിച്ചു. ഗാസയ്‌ക്ക് ആവശ്യമായ മാനുഷിക സഹായം നൽകുമെന്ന് പ്രസിഡൻസി മന്ത്രി മരിയ നെല പ്രദ അറിയിച്ചു. ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ബൊളീവിയ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാരുടെ മരണത്തിനും പലസ്‌തീനികളുടെ കുടിയിറക്കലിനും ഈ ആക്രമണം കാരണമായെന്നും മരിയ നെല പ്രദ പറഞ്ഞു.
സംഘർഷത്തിന്റെ പശ്‌ചാത്തലത്തിൽ ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കുന്ന ആദ്യത്തെ ലാറ്റിൻ അമേരിക്കൻ രാജ്യമാണ് ബൊളീവിയ. നേരത്തെയും, ആക്രമണത്തിന്റെ പേരിൽ ഇസ്രയേലുമായുള്ള ബന്ധം ബൊളീവിയ അവസാനിപ്പിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം 2019ലാണ് ബൊളീവിയ ഈ ബന്ധം പുനഃസ്‌ഥാപിച്ചത്. അതേസമയം, ബൊളീവിയയുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത് ഹമാസ് രംഗത്തെത്തി.
അറേബ്യൻ രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. എന്നാൽ, ബൊളീവിയയുടെ തീരുമാനത്തിൽ ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹമാസിനെതിരെ ഇസ്രയേൽ നടത്തുന്ന അതിക്രമത്തെ കുറിച്ച് കഴിഞ്ഞ ദിവസം കൊളംബിയയും ചിലിയും പ്രതികരിച്ചിരുന്നു. സ്‌ഥിതിഗതികൾ വിലയിരുത്തുന്നതിനായി തങ്ങളെ അംബാസിഡർമാരെ തിരിച്ചുവിളിക്കുകയാണെന്നും ഇരു രാജ്യങ്ങളും അറിയിച്ചിരുന്നു.
അതേസമയം, ഇസ്രയേലിന്റെ ബോംബാക്രമണത്തിൽ 8500ലധികംപേർ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയവും അറിയിച്ചു. വടക്കൻ ഗാസയിലെ ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 100 പേരാണ് കൊല്ലപ്പെട്ടത്. 300 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ക്യാമ്പിലെ 15ഓളം പാർപ്പിട കേന്ദ്രങ്ങൾ പൂർണമായും തകർന്നടിഞ്ഞു. പരിക്കേറ്റവർക്ക് ആവശ്യമായ ചികിൽസാ സൗകര്യങ്ങൾ പോലും ലഭ്യമായിട്ടില്ല.
Most Read| ഇന്ത്യയിലെ റോഡുകളിൽ കഴിഞ്ഞ വർഷം പൊലിഞ്ഞത് 1.68 ലക്ഷം ജീവനുകൾ