ന്യൂഡെൽഹി: ഇന്ത്യയിലെ റോഡപകടങ്ങളിൽ ഞെട്ടിപ്പിക്കുന്ന കണക്കുമായി റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം. 2022ലെ കണക്കുകൾ പ്രകാരം, ഇന്ത്യയിലാകെ 4,61,312 റോഡപകടങ്ങളാണ് ഉണ്ടായത്. ഈ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 1,68,491 ആണ്. റോഡപകടങ്ങളിൽ ഏകദേശം 4.45പേർക്ക് പരിക്കേറ്റു. 2021നെ അപേക്ഷിച്ചു ഇന്ത്യയിൽ അപകടങ്ങളുടെ എണ്ണം ഏകദേശം 12 ശതമാനം വർധിച്ചപ്പോൾ മരണസംഖ്യ 9.4 ശതമാനമായാണ് കൂടിയത്.
അമിതവേഗതയാണ് ഇന്ത്യൻ റോഡുകളിലെ അപകടത്തിന് വില്ലനാകുന്നതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. നടന്ന അപകടങ്ങളിൽ 75 ശതമാനവും അമിതവേഗതയാണ് കാരണം. കൂടാതെ, തെറ്റായ സൈസ് ഡ്രൈവിങ്ങും റോഡപകടങ്ങളുടെ പിന്നിലെ മറ്റൊരു വലിയ കാരണമാണ്. ഇത് ആറുശതമാനത്തോളം ഉണ്ട്. മദ്യപിച്ചു വാഹനം ഓടിക്കുന്നതും, ഫോൺ ഉപയോഗിച്ചു വാഹനം ഓടിക്കുന്നതും റോഡപകടങ്ങളിൽ നാല് ശതമാനത്തിലധികം സംഭാവന ചെയ്യുന്ന മറ്റു രണ്ടു പ്രധാന കാരണങ്ങളാണ്.
2022ൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത 4,61,312 അപകടങ്ങളിൽ 1,51,997 അപകടങ്ങളും (32.9 ശതമാനം) നടന്നത് ദേശീയപാതകളിലാണ്. 1,06,682 അപകടങ്ങൾ (23.1 ശതമാനം) സംസ്‌ഥാന പാതകളിലും ബാക്കിയുള്ള 2,02,663 അപകടങ്ങൾ (43.9 ശതമാനം) മറ്റു റോഡുകളിലുമാണ് സംഭവിച്ചത്. ആകെ 1,68,491 പേർ കൊല്ലപ്പെട്ടതിൽ 61,038 (36.2 ശതമാനം) പേർക്ക് ജീവൻ നഷ്‌ടമായത് ദേശീയപാതകളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
എല്ലാ യാത്രക്കാർക്കും നിർബന്ധിത സീറ്റ് ബെൽറ്റ് നിയമം നടപ്പിലാക്കിയിട്ടും, 17000ത്തോളം പേർക്ക് സീറ്റ് ബെൽറ്റ് ധരിക്കാത്തതിനെ തുടർന്ന് ജീവൻ നഷ്‌ടമായി. ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ 50,000ത്തിലധികം ഇരുചക്രവാഹന യാത്രികരും മരിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. സംസ്‌ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും നൽകുന്ന കണക്കുകളുടെ അടിസ്‌ഥാനത്തിലാണ് റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മന്ത്രാലയം റോഡപകടങ്ങളെ കുറിച്ചുള്ള വാർഷിക റിപ്പോർട് തയ്യാറാക്കുന്നത്.
Most Read| യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കൻ ഇസ്രയേലിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്‌ച