കാസർഗോഡ്: ജില്ലയുടെ വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്ന കാസർഗോഡ് വികസന പാക്കേജിലൂടെ 8 വർഷത്തിനിടെ 292 പദ്ധതികൾ പൂർത്തിയായി. ഭരണാനുമതി ലഭിച്ച 681.46 കോടി രൂപയുടെ 483 പദ്ധതികളാണു വികസന പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 292 പ്രവർത്തികളിൽ 200ലേറെയും കഴിഞ്ഞ വർഷത്തിനുള്ളിൽ യാഥാർഥ്യമായതാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ അവസാനം 73 പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചത്.
കോവിഡിനിടയിലും വികസന പാക്കേജിലെ ഭരണാനുമതി ലഭിച്ച 191 പദ്ധതികളുടെ പ്രവർത്തികൾ മുടങ്ങാതെ നടക്കുന്നുണ്ട്. ഇവയിൽ ഏറെയും ഈ വർഷം പൂർത്തീകരിക്കുമെന്ന് സ്‌പെഷ്യൽ ഓഫിസർ ഇപി രാജ്‌മോഹൻ പറഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തിൽ 125 കോടിയുടെ പദ്ധതികളാണ് വിഭാവനം ചെയ്‌തിട്ടുള്ളത്. ജലസുരക്ഷ, ഭക്ഷ്യ സുരക്ഷ, അടിസ്‌ഥാന സൗകര്യങ്ങൾ തുടങ്ങിയവയ്‌ക്ക് ഊന്നൽ നൽകിയുള്ള പ്രവർത്തികളാണ് ഇവയിലേറെയും.
കാസർഗോഡ് വികസന പാക്കേജ് സമിതി ചെയർമാൻ കളക്‌ടർ ഡി സജിത് ബാബുവും കൺവീനർ ഇപി രാജ്‌മോഹനും ആണ്. കാസർഗോഡ് വികസന പാക്കേജിലൂടെയാണ് കേരളത്തിലെ ഉയരം കൂടിയ പാലമായ ആയംകടവ് പാലം നിർമിച്ചത് . ജില്ലയിലെ പ്രധാനപ്പെട്ട പാലങ്ങൾ, കെട്ടിടങ്ങൾ തുടങ്ങിയവയൊക്കെയും ഉയരുന്നത് ഈ പദ്ധതിയിലൂടെയാണ്. കള്ളാറിലെ റബർ ചെക്ക് ഡാമും പദ്ധതികളിൽ പ്രധാനമാണ്.
കാർഷിക മേഖല, മാലിന്യ നിർമാർജ്‌ജനം, ആരോഗ്യം, വിദ്യാഭ്യാസം, റോഡ്, പാലം, വ്യവസായം തുടങ്ങി എല്ലാ മേഖലയിലും വികസന പാക്കേജ് വഴി പ്രവർത്തികൾ നടപ്പിലാക്കുന്നുണ്ട്. കാസർഗോഡ് മെഡിക്കൽ കോളജിന്റെ നിർമാണവും വികസന പാക്കേജിന്റെ ഭാഗമാണ്. ഡോ.പി പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിലെ പ്രവർത്തികളിൽ ചിലത് സാങ്കേതിക കാരണങ്ങളാൽ നടപ്പാക്കാൻ പറ്റാത്ത സാഹചര്യത്തിൽ സർക്കാർ നിർദ്ദേശപ്രകാരം 6,500 കോടിയുടെ പുതിയ പദ്ധതികളാണ് സർക്കാരിൽ സമർപ്പിച്ചിട്ടുള്ളത്.
ഇവ ആസൂത്രണ ബോർഡിന്റെ പരിഗണനയിലാണ്. ജില്ലയുടെ സമഗ്രവികസനത്തിനുള്ള മുൻ ചീഫ് സെക്രട്ടറി ഡോ.പി പ്രഭാകരൻ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് കാസർഗോഡ് വികസന പാക്കേജ് രൂപീകരിച്ചത്. ജില്ലാതല സമിതിയാണ് പ്രഭാകരൻ കമ്മീഷൻ ശുപാർശ ചെയ്‌തതിൽ നിന്ന് 5 കോടി രൂപ വരെ മുതൽ മുടക്കുള്ള പദ്ധതികൾ തിരഞ്ഞെടുക്കുന്നത്. ജില്ലാതല ഉദ്യോഗസ്‌ഥരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ.
Also Read: മുട്ടിൽ മരംകൊള്ള: ‘ഒരു വിട്ടുവീഴ്‌ചയും ഉണ്ടാകില്ല, ഉന്നതതല സമിതി അന്വേഷിക്കും’; മുഖ്യമന്ത്രി