കാസർഗോഡ്: പട്ടാപ്പകൽ ആൾകൂട്ടമർദ്ദനമേറ്റ ശേഷം കൊല്ലപ്പെട്ട ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖിന്റെ (48) മരണം മർദ്ദനമേറ്റാണോ എന്ന കാര്യത്തിൽ വ്യക്‌തത വന്നിട്ടില്ല എന്ന് പോലീസ്. സംഭവം നടന്ന സ്‌ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ഇതിൽ ഉന്തും തള്ളുമല്ലാതെ മർദ്ദനം കാണുന്നില്ല എന്നാണ് പോലീസ് ഭാഷ്യം.
മരിച്ച റഫീഖിന്റെ ദേഹത്ത് പരിക്കും കണ്ടെത്താനായിട്ടില്ല എന്നാണ് പോലീസ് പറയുന്നത്. മരണം ഹൃദയാഘാതമാകാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുന്നില്ല. കൂടുതൽ കാര്യങ്ങൾ പറയണമെങ്കിൽ മൃതശരീരത്തിലെ കോവിഡ് പരിശോധനക്ക് ശേഷം പോസ്‌റ്റ്മാമോർട്ടം നടപടികൾ പൂർത്തീകരിക്കണം. എങ്കിൽ മാത്രമേ വിഷയത്തിൽ കൂടുതൽ വ്യക്‌തത കൈവരികയുള്ളു; പോലീസ് വ്യക്‌തമാക്കി.
ശനിയാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. കാസർഗോഡ് കിംസ്-അരമന ആശുപത്രിക്ക് സമീപമാണ് മുഹമ്മദ് റഫീഖിന് മർദ്ദനമേറ്റത്. ആശുപത്രിയിലെത്തിയ ഒരു സ്‌ത്രീയെ ഇയാള്‍ ശല്യം ചെയ്‌തതായും സ്‌ത്രീ മറ്റുള്ളവരോട് പരാതിപ്പെട്ടതോടെ ആളുകള്‍ തടിച്ചുകൂടുകയും ഇവരുമായി റഫീഖ് വാക്ക് തര്‍ക്കത്തിൽ ഏര്‍പ്പെട്ടിരുന്നതായും പറയപ്പെടുന്നു.
തര്‍ക്കത്തിനിടയില്‍ റഫീഖ് സ്‌ഥലം വിട്ടതായും ഒരു സംഘം ഇയാളെ പിടിച്ചുകൊണ്ട് വന്നതായും പറയുന്നു. സ്‌ഥലംവിട്ട റഫീഖ് കിംസ് ആശുപത്രി ബസ്‌സ്‌റ്റോപ്പിനടുത്തെ മെഡിക്കല്‍ സ്‌റ്റോറില്‍ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലരെത്തി റഫീഖിനെ പിടിച്ചു കൊണ്ടുവരികയും ഇതിനിടയിൽ ക്രൂരമായി മർദ്ദിച്ചവശനാക്കി എന്നുമാണ് ലഭ്യമാകുന്ന വിവരം. ആരോപിക്കപ്പെടുന്നത് പോലെ ഈ സമയം മര്‍ദനം ഉണ്ടായിട്ടുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
കിംസ്-അരമന ആശുപത്രിക്ക് സമീപമുള്ള ഹെല്‍ത്ത് മാളിനടുത്താണ് റഫീഖ് വീണുകിടന്നിരുന്നത്. ബോധരഹിതനായി കിടന്നിരുന്ന ഇയാളെ നാട്ടുകാർ കിംസ് ആശുപത്രിയിലെത്തിച്ചു. എന്നാൽ, ആശുപത്രിയിൽ എത്തുമ്പോൾ മരണം സംഭവിച്ചിരുന്നു എന്നാണ് വിശദീകരണം.
മർദ്ദനം നടക്കുന്ന സമയത്ത് അതുവഴി ബൈക്കില്‍ പോയ രണ്ട് പോലിസുകള്‍ എന്താണ് പ്രശ്‌നമെന്ന് അന്വേഷിക്കാതെ കടന്നുപോയെന്നും സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്നവര്‍ ആരോപിക്കുന്നു. എന്നാലിത് പോലിസ് നിഷേധിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രിയില്‍ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഡിവൈഎസ്‌പി ബാലകൃഷ്‌ണൻ നായര്‍ ഉള്‍പ്പെടുന്ന ഉന്നത ഉദ്യോഗസ്‌ഥർ അന്വേഷണത്തിന് നേതൃത്വം കൊടുക്കുന്നുണ്ട്.
Most Read: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്; പൂക്കോയ തങ്ങള്‍ക്കും മകനുമെതിരെ ലുക്കൗട്ട് നോട്ടീസിറക്കാൻ ഇഡി നീക്കം