ഡെൽഹി: രാജ്യത്ത് സ്‌ഥിരീകരിക്കുന്ന പുതിയ കോവിഡ് കേസുകളുടെ 41 ശതമാനവും കേരളത്തിൽ നിന്നാണെന്ന് റിപ്പോർട്. ഓണക്കാലം തുടങ്ങാൻ മൂന്നാഴ്‌ച മാത്രം ശേഷിച്ചിരിക്കെ സംസ്‌ഥാനത്ത് ദിനം പ്രതിയുള്ള പുതിയ കേസുകൾ കൂടുന്നത് ആശങ്കയുണർത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മൂന്നു ജില്ലകളിൽ രണ്ടായിരത്തിനു മുകളിലും നാല് ജില്ലകളിൽ ആയിരത്തിനു മുകളിലും പുതിയ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
രാജ്യത്ത് സെപ്റ്റംബർ മാസത്തോടെ മൂന്നാം തരംഗം എത്തിയേക്കാം എന്നാണ് വിദഗ്‌ധർ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. എന്നാൽ സംസ്‌ഥാനത്ത് ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിയിരിക്കുന്നു. കോവിഡ് രോഗികളുടെ എണ്ണത്തിലും ജനസംഖ്യയിലും കേരളത്തേക്കാൾ ഏറെ മുന്നിൽ നിൽക്കുന്ന മഹാരാഷ്‌ട്രയിൽ പോലും ഇപ്പോൾ പ്രതിദിന കേസുകളുടെ എണ്ണം സംസ്‌ഥാനത്തെ അപേക്ഷിച്ച് കുറവാണ്.
രണ്ടാം തരംഗത്തിന്റെ ഉച്ചസ്‌ഥായിൽ കേരളത്തിൽ പ്രതിദിന രോഗികളുടെ എണ്ണം 42,464 (മെയ് 6) വരെ എത്തിയിരുന്നു. ശക്‌തമായ ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഫലമായി ഇത് ക്രമേണ കുറഞ്ഞ് മൂന്നാം വാരത്തോടെ 10000ത്തിന് അടുത്തേക്ക് താഴ്‌ന്നെങ്കിലും ജൂലൈ ആദ്യവാരത്തോടെ വീണ്ടും കൂടുന്നതായാണ് കണ്ടത്.
ജൂൺ മൂന്നാം വാരത്തോടെ ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയിരുന്നു. ഇവിടെ മുതൽ പ്രതിദിന പുതിയ കേസുകളുടെ എണ്ണം അതാത് ദിവസം രോഗം ഭേദമാകുന്നവരേക്കാൾ കൂടുതലായി തുടരുകയാണ്. രോഗ വ്യാപനത്തിനു ശേഷം 2021 ജൂണിലാണ് സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ കോവിഡ് മരണങ്ങൾ നടന്നത്, 4450 പേർ.
2021 ഏപ്രിൽ വരെ പ്രതിമാസ മരണസംഖ്യ ആയിരം കടന്നിരുന്നില്ല. ഈ മാസം ഇതുവരെ 2800 മരണങ്ങൾ നടന്നു, മൊത്തം മരണസംഖ്യ 16,000 കടന്നു. ഈ ഘട്ടത്തിൽ മൂന്നാം തരംഗത്തെ അതിജീവിക്കാൻ അതിവേഗം വാക്‌സിനേഷൻ ഒരു ഡോസെങ്കിലും എല്ലാവർക്കും നൽകാനാണ് സർക്കാരിന്റെ ശ്രമം.
Also Read: അജ്‍ഞാത രോഗം ബാധിച്ച് മൂന്ന് പശുക്കൾ ചത്തു; ക്ഷീര കർഷകർ ആശങ്കയിൽ