ന്യൂഡെല്‍ഹി: പഞ്ചാബിലെ വിജയത്തിന് പിന്നാലെ പാര്‍ട്ടി പ്രവര്‍ത്തനം ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലേക്കും വ്യാപിപ്പിക്കാൻ നീക്കവുമായി ആം ആദ്‌മി. കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ പാര്‍ട്ടി അംഗത്വ യജ്‌ഞം ആരംഭിക്കുമെന്ന് മുതിര്‍ന്ന എഎപി നേതാവ് സോമനാഥ് ഭാരതിപറഞ്ഞു.
കോണ്‍ഗ്രസിനെ അപ്രസക്‌തമാക്കിക്കൊണ്ടാണ് പഞ്ചാബില്‍ എഎപി ജയിച്ചു കയറിയത്. ഇതിന്റെ ആത്‌മവിശ്വാസത്തിലാണ് ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലും ചുവടുറപ്പിക്കാൻ ആം ആദ്‌മി നീങ്ങുന്നത്.
‘പഞ്ചാബിലെ ആം ആദ്‌മി പാര്‍ട്ടിയുടെ മിന്നുന്ന വിജയത്തിന് ശേഷം, ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകള്‍ ഞങ്ങളുടെ പാര്‍ട്ടിയുടെ രാഷ്‌ട്രീയത്തില്‍ താല്‍പര്യം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. ദക്ഷിണേന്ത്യയില്‍ നിന്ന് അഭൂതപൂര്‍വമായ പ്രതികരണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്,’ സോമനാഥ് ഭാരതി പറഞ്ഞു.
നിലവിൽ കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ എഎപിക്ക് യൂണിറ്റുകളുണ്ട്. ജനങ്ങളുടെ മാനസികാവസ്‌ഥയും ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലെ തങ്ങളുടെ ടീമുകള്‍ക്ക് ലഭിക്കുന്ന പ്രതികരണവും കണക്കിലെടുത്ത്, മേഖലയിലുടനീളം അംഗത്വ ക്യാംപയ്‌നുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായും ഭാരതി അറിയിച്ചു. പാര്‍ട്ടിയുടെ പ്രാദേശിക ടീമുകളായിരിക്കും മെമ്പര്‍ഷിപ്പ് ഡ്രൈവ് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ദക്ഷിണേന്ത്യയിലേക്ക് ചുവടുവെക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 2018ല്‍ കര്‍ണാടക, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ എഎപി മൽസരിച്ചെങ്കിലും അക്കൗണ്ട് തുറക്കാനായില്ലെന്നും തെലങ്കാന, ആന്ധ്രാപ്രദേശ്, തമിഴ്നാട്, കേരളം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഈ പ്രചാരണങ്ങള്‍ സജീവമായി വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Most Read: പിഎഫ് പലിശ നിരക്ക് കുറച്ചു; നാല് പതിറ്റാണ്ടിനു ശേഷം ഏറ്റവും താഴ്‌ന്ന നിലയിൽ