ബേപ്പൂർ: കോഴിക്കോട് നോർത്തിൽ ഇടത് സ്‌ഥാനാർഥിയായി തോട്ടത്തിൽ രവീന്ദ്രൻ മൽസരിച്ചേക്കുമെന്ന് റിപ്പോർട്. സംവിധായകൻ രഞ്‌ജിത് ഉൾപ്പടെയുള്ളവരുടെ പേരുകൾ നോർത്തിൽ ഉയർന്നെങ്കിലും മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ പേരാണ് ഒടുവിൽ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്,
എംഎൽഎ പ്രദീപ് കുമാർ നോർത്തിൽ സ്‌ഥാനാർഥി ആകുമെന്നാണ് ആദ്യഘട്ടത്തിൽ പുറത്തുവന്ന വാർത്തകൾ. രഞ്‌ജിത്തിന്റെ പേരും ഈ മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ടിരുന്നു. എന്നാൽ, ജില്ലാ സെക്രട്ടറിയേറ്റിലെ എതിർപ്പുകൾക്ക് പിന്നാലെ മൽസരിക്കാൻ താൽപര്യമില്ലെന്ന് രഞ്‌ജിത് അറിയിക്കുകയായിരുന്നു.
ഇതോടെ പ്രദീപ് കുമാർ എംഎൽഎയുടെ പേര് വീണ്ടും ചർച്ചയായി. എന്നാൽ, രണ്ടുതവണ മൽസരിച്ചവർ മാറിനിൽക്കണമെന്ന സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം വന്നതോടെ പ്രദീപ് കുമാറിന്റെ സ്‌ഥാനാർഥിത്വം മങ്ങി. ഒടുവിൽ മുൻ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ പേരാണ് സാധ്യതാ പട്ടികയിലുള്ളത്.
അതേസമയം, കൊയിലാണ്ടിയിൽ എം മെഹ്‌ബൂബ്, മുൻ എംപി അഡ്വ.പി സതീദേവി എന്നിവരുടെ പേരുകൾ പരിഗണിക്കപ്പെട്ടെങ്കിലും ഒടുവിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം പി സതീദേവിയെ സ്‌ഥാനാർഥിയാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.
ഡിവൈഎഫ്‌ഐ നേതാവ് മുഹമ്മദ് റിയാസ് കോഴിക്കോട് ബേപ്പൂരിൽ നിന്ന് മൽസരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: നിയമസഭാ തിരഞ്ഞെടുപ്പ്; അഞ്ച് മന്ത്രിമാര്‍ക്കും സിപിഐഎം ഇളവ് നല്‍കില്ല