ന്യൂഡെൽഹി: കേന്ദ്രത്തിന് എതിരായ കേരള സർക്കാരിന്റെ പ്രതിഷേധ സമരത്തിന് ജന്തർമന്ദറിൽ അനുമതി നൽകി ഡെൽഹി പോലീസ്. ജന്തർമന്ദറിൽ നടക്കുന്ന സമരം രാംലീല മൈതാനത്തേക്ക് മാറ്റാൻ കേരള സർക്കാർ പ്രതിനിധികളോട് ഡെൽഹി പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പിന്നീട് നടത്തിയ ചർച്ചയിലാണ് സമരം ഡെൽഹിയിലെ ജന്തർമന്ദറിൽ തന്നെ നടത്താൻ അനുമതി നൽകിയത്.
മറ്റന്നാൾ നടക്കുന്ന സംസ്‌ഥാന സർക്കാരിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ടുണ്ട്. ഡെൽഹി, പഞ്ചാബ് മുഖ്യമന്ത്രിമാരും സമരത്തിൽ പങ്കെടുക്കും. അതേസമയം, എഐസിസി നേതൃത്വം സമരത്തിൽ നിന്ന് വിട്ടുനിൽക്കുമെന്നാണ് സൂചന. പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഒരു വിഭാഗം എംഎൽഎമാരും മന്ത്രിമാരായ ജിആർ അനിൽ, റോഷി അഗസ്‌റ്റിൻ തുടങ്ങിയവരും ഡെൽഹിയിലെത്തി.
എകെ ശശീന്ദ്രൻ, ചിഞ്ചുറാണി എന്നിവരും ഇന്ന് വൈകിട്ടോടെ ഡെൽഹിയിലെത്തും. ബാക്കിയുള്ള മന്ത്രിമാരും എംഎൽഎമാരും നാളെയാകും എത്തുക. ഇന്ന് രാത്രി ഡെൽഹിയിലെത്തുന്ന മുഖ്യമന്ത്രി നാളെ പ്രതിഷേധ സമരം സംബന്ധിച്ച് നേതാക്കളുമായി കൂടിയാലോചന നടത്തും. വ്യാഴാഴ്‌ച രാവിലെ 11 മണിക്ക് കേരള ഹൗസിൽ നിന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും മാർച്ച് നടത്തിയാകും ജന്തർമന്ദറിലെ പ്രതിഷേധ സ്‌ഥലത്ത് എത്തുക.
സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കറുത്ത വസ്‌ത്രം ധരിച്ച് ഡിഎംകെ നേതാക്കളും പ്രതിഷേധത്തിൽ പങ്കുചേരുമെന്ന് എംകെ സ്‌റ്റാലിൻ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. സംസ്‌ഥാനങ്ങളുടെ അവകാശം നേടിയെടുക്കും വരെ വിശ്രമമില്ലെന്നും താനും പിണറായിയും മമതയും സംസാരിക്കുന്നത് ഒരേ ഭാഷയാണെന്നും സ്‌റ്റാലിൻ പറഞ്ഞു. അതേസമയം, കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതിഷേധ സമരത്തിൽ നിന്ന് വിട്ടുനിൽക്കുന്ന സാഹചര്യത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കില്ല.
Most Read| ലാവ്‍ലിൻ കേസ്; അന്തിമ വാദത്തിനായി മേയ് ഒന്നിലേക്ക് മാറ്റി സുപ്രീം കോടതി