തിരുവനന്തപുരം : പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം സംസ്‌ഥാനത്ത് ദിനംപ്രതി ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ ചികിൽസയിൽ തുടരുന്ന 10 ജില്ലകളിലെ 7 ജില്ലകളും കേരളത്തിലാണ്. ആദ്യസമയങ്ങളിൽ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട് ചെയ്‌തിരുന്ന മഹാരാഷ്‌ട്രയിൽ ഉൾപ്പടെ സ്‌ഥിതി നിയന്ത്രണ വിധേയമാകുന്ന സാഹചര്യത്തിലാണ് കേരളത്തിൽ ഇപ്പോൾ രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നത്.
രാജ്യത്ത് ഇപ്പോൾ റിപ്പോർട് ചെയ്യുന്ന പ്രതിദിന കേസുകളിൽ പകുതിയും കേരളത്തിലാണ്. കൂടാതെ നിലവിൽ ചികിൽസയിൽ തുടരുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്‌ഥാനത്തുമാണ്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ രോഗികളുള്ള 5 സംസ്‌ഥാനങ്ങൾ പരിശോധിക്കുമ്പോൾ, അവയിൽ 4 സംസ്‌ഥാനങ്ങളിൽ ചികിൽസയിലുള്ള ആകെ രോഗികളുടെ എണ്ണം കേരളത്തേക്കാൾ കുറവാണ്. കേരളത്തിൽ നിലവിൽ ചികിൽസയിൽ കഴിയുന്ന ആകെ രോഗികളുടെ എണ്ണം 72,392 ആണ്. അതേസമയം തന്നെ മറ്റ് നാല് സംസ്‌ഥാനങ്ങളിൽ ആകെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 61,489 ആണ്.
സംസ്‌ഥാനത്ത് നിലവിൽ കോവിഡ് വ്യാപനം ഉയരാൻ ഉണ്ടായ പ്രധാന കാരണം തദ്ദേശ തിരഞ്ഞെടുപ്പാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ വ്യക്‌തമാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്‌ഥാനത്തുണ്ടാകുന്ന ഉയർച്ചയിൽ കുറ്റപ്പെടുത്തുന്ന ആളുകൾ കാര്യങ്ങൾ പൂർണ്ണമായും വിശകലം ചെയ്യാതെയാണ് സംസാരിക്കുന്നതെന്നും അവർ അറിയിച്ചു. കൂടാതെ സംസ്‌ഥാനത്ത് കോവിഡ് പരിശോധനകളുടെ എണ്ണത്തിൽ കുറവ് വരുത്തിയിട്ടില്ലെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി.
Read also : ഉപാധികൾ അംഗീകരിച്ചാൽ മാത്രം ചർച്ച; നിലപാട് കടുപ്പിച്ച് കേന്ദ്രം