തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് നിയന്ത്രണം ശക്‌തമാക്കുന്നതിന്റെ ഭാഗമായി രാത്രി 9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണമെന്ന് തീരുമാനത്തിന് എതിരെ കേരള ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ. സർക്കാരിന്റെ ഈ നിർദേശം അപ്രായോഗികമാണെന്നാണ് അസോസിയേഷൻ വ്യക്‌തമാക്കുന്നത്. അതിനാൽ തന്നെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാത്രി 11 മണി വരെയെങ്കിലും പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് അവർ ഉന്നയിക്കുന്ന ആവശ്യം.
കോവിഡിനൊപ്പം തന്നെ റമദാൻ കാലത്ത് കച്ചവടം കുറഞ്ഞതും വ്യാപാരികൾക്ക് തിരിച്ചടിയായിട്ടുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി നേരിട്ടിരുന്ന മേഖല ഒരിടവേളക്ക് ശേഷം വീണ്ടും പച്ചപിടിച്ചു വരുന്നതിന് ഇടയിലാണ് ഇപ്പോൾ നിയന്ത്രണങ്ങൾ വീണ്ടും വില്ലനായി എത്തിയത്. കോവിഡ് മാർഗനിർദേശങ്ങൾ നടപ്പിലാക്കുന്നതോടെ ഹോട്ടലുകളിൽ കച്ചവടം പകുതിയായി കുറയും. ഒപ്പം തന്നെ റമദാൻ നോമ്പ് ആരംഭിച്ച സാഹചര്യത്തിൽ പകൽ കച്ചവടവും പ്രതിസന്ധിയിൽ ആണെന്ന് വ്യാപാരികൾ വ്യക്‌തമാക്കുന്നു.
9 മണിക്ക് ശേഷം ഹോട്ടലുകൾ അടക്കണമെന്ന നിർദേശത്തിൽ മാറ്റം വരുത്തണമെന്നാണ് അസോസിയേഷൻ നിലവിൽ ആവശ്യപ്പെടുന്നത്. പകരം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് 11 മണി വരെ തുറക്കാൻ അനുവദിക്കണമെന്നും, ഒപ്പം തന്നെ പകുതി സീറ്റുകളിൽ മാത്രമേ ആളുകളെ പ്രവേശിക്കാൻ അനുവദിക്കൂ എന്ന നിർദേശത്തിൽ ഇളവ് നൽകണമെന്നും അസോസിയേഷൻ വ്യക്‌തമാക്കി.
Read also : സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക പുതിയ സർക്കാർ; വിദ്യാഭ്യാസ വകുപ്പ്