മലപ്പുറം: മറാഠാ സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കില്ലെന്ന സുപ്രീം കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍, മുന്നോക്ക സംവരണം സംബന്ധിച്ച ഉത്തരവ് കേരള സർക്കാർ റദ്ദാക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍ എംപി. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ ഭരണഘടനാ ഭേദഗതി സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെ കേരള സർക്കാർ അമിതാവേശം കാണിക്കുകയായിരുന്നു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സംവരണ സമുദായങ്ങളുടെ സംവരണ ക്വാട്ട വെട്ടിച്ചുരുക്കി സംവരണേതര വിഭാഗങ്ങളെ സംവരണ പട്ടികയില്‍ മുമ്പിലെത്തിക്കുന്ന വിദ്യയാണ് സംസ്‌ഥാന സർക്കാർ കൈക്കൊണ്ടത്. ഈ ചതിക്കുഴി മനസിലാക്കി പ്രതികരിക്കാന്‍ സംവരണ സമുദായങ്ങള്‍ക്ക് കഴിഞ്ഞില്ല. ഭരണഘടനാ ഭേദഗതിയില്‍ നിര്‍ദ്ദേശിച്ചതിനേക്കാള്‍ കൂടുതൽ ആനുകൂല്യങ്ങള്‍ മുന്നോക്ക വിഭാഗത്തിന് നല്‍കി സർക്കാർ അവരുടെ പ്രീതി സമ്പാദിച്ചു. ഇത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഗുണമായി തീരുകയും ചെയ്‌തെന്നും ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
എന്നാല്‍ സർക്കാരിന്റെ നീക്കത്തിന് തിരിച്ചടിയാവുകയാണ് ഇപ്പോൾ വന്ന സുപ്രീം കോടതി വിധി. ഇന്ദിരാ സാഹ്‌നി കേസില്‍ പുനഃപരിശോധന ആവശ്യമില്ല എന്നതാണ് സുപ്രീം കോടതി എടുത്ത നിലപാട്. ഇന്ദിരാ സാഹ്‌നി കേസില്‍ ഏറ്റവും പ്രധാനമായി ചര്‍ച്ച ചെയ്‌തത് സംവരണത്തില്‍ ‘സാമ്പത്തികം’ മാനദണ്ഡം ആകാമോ എന്നതായിരുന്നു. എന്നാൽ, സാമ്പത്തിക മാനദണ്ഡം പാടില്ലെന്നും ഈ വാദം നിരര്‍ഥകമാണെന്നും വിധി വ്യക്‌തമാക്കുന്നതായി അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ പുതിയ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമെന്നും അതിന് സര്‍ക്കാരില്‍ പ്രേരണ ചെലുത്തുമെന്നുമുള്ള ചില വാര്‍ത്തകള്‍ കണ്ടു. ഇത് മറ്റൊരു അപകട സൂചനയാണെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.
“മുസ്‌ലിം ലീഗ് എക്കാലവും സംവരണ സംരക്ഷണത്തിന് മുമ്പില്‍ നിന്നിട്ടുണ്ട്. ഭേദഗതിയുടെ കാര്യത്തിലും പാര്‍ലമെന്റില്‍ ലീഗ് ഒറ്റക്ക് പൊരുതി. രാജ്യത്തെ മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ ബിജെപിയുടെ വിജയ സാക്ഷാൽക്കാരത്തിന് കൂട്ടുനിന്നപ്പോഴും ഞങ്ങള്‍ ഈ പോരാട്ടത്തിന്റെ മുമ്പില്‍ തന്നെ ഉണ്ടായിരുന്നു. ഇനി കേരളത്തിലായാലും കേന്ദ്രത്തിലായാലും ഈ നിലപാടില്‍ മാറ്റമുണ്ടാകില്ല,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: കർണാടക ബിജെപിയിൽ കലഹമടങ്ങുന്നില്ല; യെദിയൂരപ്പക്ക് എതിരെ വീണ്ടും പടയൊരുക്കം