മുംബൈ: സംവരണം ആവശ്യപ്പെട്ടു മറാഠാ സമുദായക്കാർ ഏറെക്കാലമായി നടത്തിവരുന്ന സമരം അവസാനിപ്പിച്ചു. സംവരണ ഓർഡിനൻസിന്റെ കരട് മഹാരാഷ്‌ട്ര സർക്കാർ പുറത്തുവിട്ടതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സർക്കാർ കരട് പുറത്തുവിട്ടതിനാൽ സമരം അവസാനിപ്പിക്കുന്നതായി മറാഠ സാമുദായിക നേതാവ് മനോജ് ജരാങ്കെ പാട്ടീൽ അറിയിച്ചു.
കൃഷിക്കാരും മണ്ണിന്റെ മക്കളെന്നുമാണ് മറാഠാ സമുദായക്കാർ വിശേഷിപ്പിക്കപ്പെടുന്നത്. സംവരണം വേണമെന്നത് മറാഠാ സമുദായത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമാണ്. സംവരണം നൽകുന്നതിന് സർക്കാരുകൾ മുൻപും പല നടപടികളും സ്വീകരിച്ചിരുന്നെങ്കിലും അതൊന്നും ഫലവത്തായിരുന്നില്ല. ഒടുക്കം ബിജെപിയുടെ നിയന്ത്രണത്തിലുള്ള ഏക്‌നാഥ് ഷിൻഡെ സർക്കാരിന് ഏറ്റവും കൂടുതൽ തലവേദന നൽകിയതും മറാഠകളുടെ സംവരണ ആവശ്യമാണ്.
ലോക്‌സഭാ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും പടിവാതിക്കൽ എത്തിനിൽക്കുമ്പോഴാണ് മറാഠാ സമുദായത്തിന്റെ സംവരണത്തിന് കളമൊരുങ്ങിയത്. മഹാരാഷ്‌ട്രയുടെ മൂന്നിലൊന്ന് ജനസംഖ്യയും മറാഠകളാണ്. കൃഷി ഉപജീവനമാർഗമാക്കിയ ഇവർക്ക് ധാരാളം കൃഷിഭൂമിയുമുണ്ട്. 1960 മുതൽ 20 മുഖ്യമന്ത്രിമാർ ഉണ്ടായതിൽ 12 പേരും മറാഠ സമുദായത്തിൽ നിന്നുള്ളവരാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയും മറാഠ സമുദായക്കാരനാണ്.
അടുത്തിടെ കൃഷി തകർച്ച മൂലം സാമ്പത്തികമായി സമുദായം ഏറെ പിന്നാക്കാവസ്‌ഥയിൽ ആയതോടെയാണ് പ്രതിഷേധത്തിന് ചൂടുപിടിക്കാൻ കാരണം. സംവരണം നടപ്പിലായാൽ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ, സർക്കാർ ജോലി തുടങ്ങിയവയിലെല്ലാം ഇവർക്ക് പ്രാതിനിധ്യം കൂടും. 2016ലാണ് മറാഠ സംവരണ പ്രശ്‌നം ആളിപ്പടരാൻ തുടങ്ങിയത്. കൊപാർഡി ഗ്രാമത്തിലെ ഒരു കൗമാരക്കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ചു സംഭാജി നഗറിൽ മറാഠികൾ വൻ റാലി സംഘടിപ്പിച്ചിരുന്നു.
കറുത്ത വസ്‌ത്രം ധരിച്ചു നടത്തിയ മൗനറാലിക്ക് ശേഷം നേതാക്കൻമാർ ഒരു നിവേദനം കളക്‌ടർക്ക് നൽകിയിരുന്നു. കൊപാർഡി ഗ്രാമത്തിലെ കുറ്റവാളികളെ പിടികൂടുക, സ്വാമിനാഥൻ കമ്മീഷൻ റിപ്പോർട് അനുസരിച്ചു കർഷകർക്ക് ഉയർന്ന വേതനം ഉറപ്പുവരുത്തുക, കർഷകരുടെ കടം എഴുതിത്തള്ളുക, മറാഠ സംവരണം ഏർപ്പെടുത്തുക എന്നിവയായിരുന്നു നിവേദനത്തിലെ ആവശ്യങ്ങൾ. മറാഠ സംവരണം എന്ന ആവശ്യം അതോടെ ശക്‌തമായി.
പലയിടത്തും വൻ പ്രതിഷേധങ്ങളും സമരങ്ങളും നടന്നു. സംസ്‌ഥാന വ്യാപകമായി നടന്ന പ്രക്ഷോഭങ്ങളെ തുടർന്ന് 2018ൽ സർക്കാർ സംവരണം പ്രഖ്യാപിച്ചെങ്കിലും സുപ്രീം കോടതി ഇത് റദ്ദാക്കി. മറാഠ സമുദായം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവരല്ലെന്നും സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും 2021 മെയ് മാസം സുപ്രീം കോടതി വിധിച്ചു. 2023ൽ ഏപ്രിലിൽ പുനഃപരിശോധനാ ഹരജി നൽകിയെങ്കിലും അതും കോടതി തള്ളിയിരുന്നു. പിന്നാലെയാണ്, സംവരണ ഓർഡിനൻസിന് സർക്കാർ വീണ്ടും കരട് പുറത്തുവിട്ടിരിക്കുന്നത്. ഇതിന്റെ കരട് കഴിഞ്ഞ ദിവസം മനോജ് ജെരാങ്കെ പാട്ടീലിനുൾപ്പടെ നൽകിയിരുന്നു.
Most Read| മാനനഷ്‌ടക്കേസ്; ട്രംപിനെതിരെ കോടതി വിധി- നഷ്‌ടപരിഹാരം നൽകണം