തിരുവനന്തപുരം: സംസ്‌ഥാനത്തെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ അടിയന്തരമായി വാക്‌സിന്‍ ഒരുമിച്ച് എത്തിക്കണമെന്ന ആവശ്യവുമായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍. കേരളം ആവശ്യപ്പെട്ട 50 ലക്ഷം ഡോസ് വാക്‌സിന്‍ എത്രയും വേഗം അനുവദിക്കേണ്ടതാണെന്ന് മന്ത്രി വ്യക്‌തമാക്കി.
രൂക്ഷമായി തുടരുന്ന കോവിഡ് വൈറസിന്റെ വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ‘ക്രഷിംഗ് ദ കര്‍വി’ന്റെ ഭാഗമായി കൂട്ടപരിശോധനയും മാസ് വാക്‌സിനേഷനും ആരംഭിച്ചത്. ഇതുവരെ സംസ്‌ഥാനത്ത് ആകെ 65 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് എത്തിച്ചത്. പ്രതിദിനം രണ്ട് ലക്ഷത്തിന് മുകളില്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്. എന്നാൽ ഇനി മൂന്ന് ലക്ഷത്തോളം ഡോസ് വാക്‌സിന്‍ മാത്രമാണുള്ളത്.
വാക്‌സിൻ ക്ഷാമം സംസ്‌ഥാനത്തെ വാക്‌സിനേഷന്‍ പ്രക്രിയയെ ബാധിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ തുടങ്ങുന്നതിനും നിലവിലുള്ളവരുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കേണ്ടുന്നതിനും കൂടുതല്‍ വാക്‌സിന്‍ എത്രയും വേഗം അനുവദിക്കണമെന്നും പറഞ്ഞു.
ജനുവരി 16 മുതലാണ് സംസ്‌ഥാനത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ആരോഗ്യ പ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പോരാളികള്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45നും 59നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ എന്നിവര്‍ക്കാണ് നേരത്തെ കോവിഡ് വാക്‌സിന്‍ നല്‍കിയിരുന്നതെങ്കിൽ ഇപ്പോള്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.
ഇന്ന് 2,02,313 പേര്‍ക്കാണ് സംസ്‌ഥാനത്ത് വാക്‌സിന്‍ നല്‍കിയത്. 1100 സര്‍ക്കാര്‍ ആശുപത്രികളും 330 സ്വകാര്യ ആശുപത്രികളും ഉള്‍പ്പടെ 1,430 വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലാണ് ഇന്ന് വാക്‌സിനേഷന്‍ നടന്നത്. ഇതുവരെ ആകെ 62,36,676 പേർക്ക് വാക്‌സിന്‍ നല്‍കി. ഇതില്‍ 54,38,319 പേര്‍ ആദ്യഡോസ് വാക്‌സിനും 7,98,357 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു.
Read Also: ഓക്‌സിജന് വേണ്ടി കാത്തിരിക്കാനാണോ നിങ്ങൾ രോഗികളോട് പറയുന്നത്? കേന്ദ്രത്തിനെതിരെ കോടതി