ന്യൂഡെൽഹി: നഷ്‌ടപരിഹാര തുക കൈമാറാതെ കടൽക്കൊല കേസുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിലെ കേസ് നടപടികൾ അവസാനിപ്പിക്കരുതെന്ന് കേരളം. സുപ്രീം കോടതിയെ ഇന്ന് നിലപാട് അറിയിക്കും. നഷ്‌ടപരിഹാര തുകയായ 10 കോടി രൂപ കോടതിയിൽ കെട്ടിവെക്കണം. നഷ്‌ടപരിഹാരം സംബന്ധിച്ച് ഇറ്റലി മുന്നോട്ടുവെച്ച നിർദേശം ഇരകളുടെ കുടുംബങ്ങൾ അംഗീകരിച്ചതായും സംസ്‌ഥാന സർക്കാർ കോടതിയെ അറിയിക്കും.
കേന്ദ്ര സർക്കാരിന്റെ അഭ്യർഥനയെ തുടർന്നാണ് ചീഫ് ജസ്‌റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് കേസ് പരിഗണിക്കുന്നത്. ഇരകളുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം കൈമാറിയെന്നും വിഷയം ഒത്തുതീർത്തുവെന്നും കേന്ദ്രം നേരത്തെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഇറ്റാലിയൻ നാവികരുമായി ബന്ധപ്പെട്ട ഹരജികൾ 9 വർഷമായി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കേസിൽ ഇന്ത്യക്ക് നഷ്‌ടപരിഹാരത്തിന് അർഹതയുണ്ട് എന്നാണ് നേരത്തെ രാജ്യാന്തര ആർബിട്രേഷൻ കോടതി വിധിച്ചത്. ഈ വിധിയെ ഇന്ത്യ അംഗീകരിക്കുന്നതായി കേന്ദ്ര സർക്കാർ കഴിഞ്ഞവർഷം ജൂലൈയിൽ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
Also read: റമദാൻ; 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്താൻ സൗദി