ജിദ്ദ: റമദാൻ പ്രമാണിച്ച് 16 രാജ്യങ്ങളിൽ ഇഫ്‌താർ വിതരണം നടത്തുമെന്ന് സൗദി അറേബ്യ. കോവിഡ് പ്രതിരോധ നടപടികളും മുൻകരുതലുകളും പാലിച്ചാകും വിതരണമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട് ചെയ്‌തു. വിവിധ പ്രദേശങ്ങളിൽ നിന്നുള്ള അഭ്യർഥനകൾക്ക് അനുസരിച്ച് അതത് രാജ്യങ്ങളിലെ സൗദി എംബസികളുമായും ഇസ്‌ലാമിക് മന്ത്രാലയ കേന്ദ്രങ്ങളുമായും ഏകോപിപ്പിച്ചാണ് വിതരണം നടത്തുക. ഇതിന് ആവശ്യമായ ക്രമീകരണങ്ങൾ പൂർത്തിയായതായി ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു.
ലോകമെമ്പാടുമുള്ള മുസ്‌ലിങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുന്ന സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും ഇസ്‌ലാമികകാര്യ മന്ത്രി ഡോ.അബ്‌ദു ലത്തീഫ് അൽ അശൈഖ് നന്ദി പറഞ്ഞു. റമദാൻ മാസത്തിൽ വിവിധ രാജ്യങ്ങളിൽ എല്ലാ വർഷവും ഇത്തരത്തിലുള്ള ഇഫ്‌താർ പദ്ധതികൾ നടപ്പാക്കാറുണ്ടെന്നും ലോക മുസ്‌ലിങ്ങളോടുള്ള സൽമാൻ രാജാവിന്റെ കരുതലും ശ്രദ്ധയും പ്രതിഫലിപ്പിക്കുന്ന ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇഫ്‌താർ വിഭവങ്ങൾ വിതരണം ചെയ്യുന്ന സന്ദർഭത്തിൽ ഓരോ രാജ്യങ്ങളിലും ഗുണഭോക്‌താക്കളുടെയും വിതരണ തൊഴിലാളികളുടെയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
Also Read: സൗദിയില്‍ റമദാനിലെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു