ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരമാണ്. ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് പത്താം ക്ലാസുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത് സർക്കാർ മുന്നൊരുക്കം നടത്താത്തത് കൊണ്ടാണ്. ദുരന്ത നിവാരണത്തിന്‍റെ മറവിൽ സർക്കാർ തട്ടിപ്പാണ് നടത്തുന്നത്. പൊതു മേഖല കമ്പനിയെ പമ്പയിലെയും, ത്രിവേണിയിലെയും മണ്ണ് മാറ്റാൻ ഏല്‍പിച്ചതിൽ ദൂരൂഹതയുണ്ട് തുടങ്ങിയ ഗുരുതര ആരോപണങ്ങളുമായി രമേശ് ചെന്നിത്തല.
തിരുവനന്തപുരം: മണ്ണ് വിൽപനക്കായി ചീഫ് സെക്രട്ടറിയും ഡിജിപിയും നടത്തിയ ഹെലികോപ്റ്റർ യാത്ര സംശയകരമാണെന്നും ദുരന്ത നിവാരണത്തിന്‍റെ മറവിൽ സർക്കാർ തട്ടിപ്പാണ് നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പൊതു മേഖല കമ്പനിയെ പമ്പയിലെയും, ത്രിവേണിയിലെയും മണ്ണ് മാറ്റാൻ ഏല്‍പിച്ചതിൽ ദൂരൂഹതയുണ്ടെന്നും പാർട്ടിക്കാരന് ചുമതലയുള്ള കേരള ക്ലേ ആൻഡ് സെറാമിക് എന്ന കമ്പനിക്കു മുൻ പരിചയമില്ലെന്നും അദ്ദേഹം പറഞ്ഞു. മണ്ണ് മാറ്റുന്നത് റവന്യൂ, വനം വകുപ്പുകൾ അറിഞ്ഞിട്ടില്ല. സാൻഡ് ഓഡിറ്റിംഗ് നടന്നിട്ടില്ല. സർക്കാർ മറുപടി പറയണമെന്നും ചിലരുടെ താല്‍പര്യം മാത്രമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദാരിദ്ര്യം മൂലം ഓൺലൈൻ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട് പത്താം ക്ലാസുകാരി പെൺകുട്ടി ആത്മഹത്യ ചെയ്തത് സർക്കാർ മുന്നൊരുക്കം നടത്താത്തത് കൊണ്ടാണെന്നും ഓൺലൈൻ വിദ്യഭ്യാസം എല്ലാവരിലേക്കും എത്തിക്കാനുള്ള ബാധ്യത സർക്കാരിനാണ് എന്നും അതിനുള്ള അവധാനത കാണിക്കാത്തത് കൊണ്ടാണ് കുട്ടി ആത്‍മഹത്യ ചെയ്യേണ്ടി വന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. മലപ്പുറത്തുണ്ടായ സംഭവം വേദനയുണ്ടാക്കുന്നതാണ്. ഇനിയൊരു കുട്ടിക്കും ഈ ഗതി വരാതെ നോക്കണ്ടത് ബാധ്യതയാണ് എന്നും അദ്ദേഹം പറഞ്ഞു. .