തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. മെയ് 4 മുതൽ 9 ലോക്ക്ഡൗണിന് സമാനമായ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. ശനി, ഞായർ ദിനങ്ങളിൽ ഏർപ്പെടുത്തിയതിന് തുല്യമായ കടുത്ത നിയന്ത്രണമാകും നടപ്പാക്കുക. ഇവ ലംഘിക്കുന്നവർക്ക് എതിരെ ദുരന്ത നിവാരണ നിയമപ്രകാരം കേസെടുക്കും.
അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാൻ അനുവദിക്കില്ല. അത്യാവശ്യമല്ലാത്ത യാത്രകൾ അനുവദിക്കില്ല. പാൽ, പച്ചക്കറി, പലവ്യഞ്‌ജനം, മീൻ, മാംസം എന്നിവ വിൽക്കുന്ന കടകൾ തുറക്കാം. പരമാവധി ഡോർ ഡെലിവറി നടപ്പിലാക്കാൻ ശ്രമിക്കുക. അടഞ്ഞ സ്‌ഥലങ്ങളിൽ കൂട്ടം കൂടാൻ അനുവദിക്കില്ല. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ 2 മീറ്റർ പാലിക്കുക. 2 മാസ്‌കുകളും കഴിയുമെങ്കിൽ ഗ്‌ളൗസും ധരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.
ആശുപത്രികൾ, മാദ്ധ്യമ സ്‌ഥാപനങ്ങൾ, ടെലികോം, ഐടി, പാൽ, പത്രവിതരണം, ജലവിതരണം, വൈദ്യുതി എന്നിവയുമായി ബന്ധപ്പെട്ട സ്‌ഥാപനങ്ങൾക്ക് പ്രവർത്തിക്കാം. കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങൾക്ക് തടസമില്ല. വിവാഹ, സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് കർശന നിയന്ത്രണങ്ങളുണ്ടാകും.
ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും ഹോം ഡെലിവറി മാത്രം അനുവദിക്കും. വീടുകളിൽ എത്തിച്ചുള്ള മീൻ വിൽപനയാകാം. തുണിക്കടകൾ, ജ്വല്ലറികൾ, ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ല. ഓട്ടോ, ടാക്‌സി, ചരക്ക് വാഹനങ്ങൾ അത്യാവശ്യത്തിന് മാത്രം. ഇവ പോലീസ് പരിശോധിക്കും. സ്വകാര്യ സ്‌ഥാപനങ്ങളിൽ ജോലിക്ക് പോകുന്നവർ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്നും നിർദേശമുണ്ട്.
Read also: ഓക്‌സിജൻ ലഭിക്കാതെ ശ്വാസം മുട്ടി ജനം; രാജ്യത്ത് 12 മരണം കൂടി