ബെംഗളൂരു : രാജ്യത്ത് ആഞ്ഞടിക്കുന്ന കോവിഡ് രണ്ടാം തരംഗത്തിനിടെ കനത്ത വെല്ലുവിളി ഉയർത്തി ഓക്‌സിജൻ ക്ഷാമവും. ഓക്‌സിജന്‍ കിട്ടാതെ രാജ്യത്ത് വീണ്ടും മരണം റിപ്പോർട് ചെയ്‌തു. കര്‍ണാടകയിലെ ചാമരാജനഗറിലാണ് ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് 12 പേര്‍ മരണപ്പെട്ടത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട് ചെയ്‌ത രണ്ടാമത്തെ സംഭവമാണ് ഇതെന്നത് ആശങ്ക ഉയർത്തുകയാണ്. കല്‍ബുര്‍ഗിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ ശനിയാഴ്‌ച നാലു പേര്‍ മരിച്ചിരുന്നു. വെന്റിലേറ്ററില്‍ ചികിൽസയില്‍ കിടന്നിരുന്ന രോഗികളാണ് മരിച്ചത്. ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതേസമയം മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധിക്കുകയാണ്.
രാജ്യത്തെ ഭൂരിഭാഗം ആശുപത്രികളിലും നിലവിൽ കടുത്ത ഓക്‌സിജന്‍ ക്ഷാമമാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഓക്‌സിജന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഉത്തരേന്ത്യയിലെ വിവിധ ആശുപത്രികളില്‍ നിരവധി പേരാണ് മരണത്തിന് കീഴടങ്ങുന്നത്.
ഓക്‌സിജന്റെ ആവശ്യം മുന്‍കൂട്ടി കണ്ടുകൊണ്ട്, ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ വീഴ്‌ചയാണ് രാജ്യത്തിന്റെ സ്‌ഥിതി ഇത്രയേറെ ഗുരുതരമാക്കിയതെന്ന് അന്താരാഷ്‍ട്ര മാദ്ധ്യമങ്ങളും വിദഗ്ധരും ചൂണ്ടിക്കാട്ടുന്നുണ്ട്. മാത്രവുമല്ല ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരിനെതിരെ ഡെല്‍ഹി ഹൈക്കോടതിയും രൂക്ഷമായി വിമർശനം ഉന്നയിച്ചിരുന്നു.
Read Also: ഡെൽഹിക്ക് ആവശ്യമായ ഓക്‌സിജൻ ഉടൻ നൽകണം; കേന്ദ്രത്തിനെതിരെ വീണ്ടും കോടതി