ന്യൂഡെൽഹി: തലസ്‌ഥാന നഗരിയിലെ ഓക്‌സിജൻ ക്ഷാമം ഉടൻ പരിഹരിക്കണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം. ഓക്‌സിജൻ ലഭിക്കാത്തതിനാൽ ശനിയാഴ്‌ച പന്ത്രണ്ട് പേർ ഉൾപ്പടെ കഴിഞ്ഞയാഴ്‌ച ഡെൽഹിയിൽ മാത്രം മരിച്ചവരുടെ എണ്ണം 25 ആയതിനെ തുടർന്നാണ് സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ.
അധികശേഖരം കൈവശമുള്ള സംസ്‌ഥാനങ്ങളുമായി ചർച്ച നടത്തി അടിയന്തിരമായി ഓക്‌സിജൻ ആവശ്യമുള്ള സ്‌ഥലങ്ങളിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും സുപ്രീം കോടതി നിർദേശിച്ചു.
ഓക്‌സിജൻ ക്ഷാമം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മധുകർ റെയിൻബോ ചിൽഡ്രൻസ് ഹോസ്‌പിറ്റൽ ഉൾപ്പടെ നിരവധി ആശുപത്രികൾ സമർപ്പിച്ച അപേക്ഷകളിൽ ജസ്‌റ്റിസുമാരായ ഡിവൈ ചന്ദ്രചൂഢ്, എൽഎൻ റാവു, എസ് രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ച് വെള്ളിയാഴ്‌ച വാദം കേട്ടിരുന്നു. ശനിയാഴ്‌ചയും തുടർന്ന വാദത്തിന് ശേഷമാണ് നഗരത്തിൽ ഓക്‌സിജൻ ക്ഷാമം അടിയന്തിരമായി പരിഹരിക്കാൻ കേന്ദ്രത്തിന് നിർദേശം നൽകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
970 മെട്രിക് ടൺ ഓക്‌സിജനാണ് കെജ്‌രിവാൾ സർക്കാകർ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. എന്നാൽ 590 മെട്രിക് ടണ്ണാണ് കേന്ദ്രം ശനിയാഴ്‌ച അനുവദിച്ചത്. നേരത്തെ ഇത് 490 മെട്രിക് ടണ്ണായിരുന്നു. കേന്ദ്ര സർക്കാരിന് ഡെൽഹിയോട് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്ന് പറഞ്ഞ കോടതി നിലവിലെ സാഹചര്യത്തിൽ രാഷ്‌ട്രീയ കലഹം ഒഴിവാക്കണമെന്ന് സംസ്‌ഥാന സർക്കാരിന് താക്കീത് നൽകുകയും ചെയ്‌തു.
Read also: കോവിഡ് രണ്ടാം തരംഗം; ലോക്ക്‌ഡൗൺ പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് സുപ്രീം കോടതി