മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ടി-20 ടൂര്‍ണമെന്റില്‍ കേരളം ഇന്ന് കരുത്തരായ മുംബൈയെ നേരിടും. ആദ്യ മൽസരത്തിൽ തകർപ്പൻ ജയം നേടിയ കേരളത്തിന് മുംബൈക്ക് എതിരായ മൽസരം എളുപ്പമാവില്ല. എന്നാൽ ആതിഥേയരായ മുംബൈക്ക് ആദ്യ മൽസരത്തിൽ ഡെൽഹിയോട് തോൽക്കാനായിരുന്നു വിധി.
കരുത്തരായ മുംബൈക്കെതിരെ അവരുടെ തട്ടകത്തില്‍ ഇറങ്ങുമ്പോള്‍ കേരളത്തിന് ചിന്തിക്കാൻ ഏറെയുണ്ട്. കഴിഞ്ഞ മൽസരത്തിൽ പോണ്ടിച്ചേരിയെ തകർത്ത ടീമിൽ അധികം മാറ്റങ്ങൾക്ക് സാധ്യതയില്ല.
സഞ്‌ജു സാംസണൊപ്പം റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, ബേസില്‍ തമ്പി, വിഷ്‌ണു വിനോദ്, എംഡി നിധീഷ് തുടങ്ങിയവർ അടങ്ങിയ ടീം സന്തുലിതമാണ്. നീണ്ട ഏഴ് വർഷത്തെ ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തിയ ശ്രീശാന്തും ഫോമിലാണ്. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് മുഖ്യ പരിശീലകൻ.
മറുഭാഗത്ത് ഐപിഎല്ലിലെ കരുത്തനായ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് മുംബൈ ഇറങ്ങുന്നത്. ആദിത്യ താരെ, യശസ്വീ ജയ്‌സ്വാള്‍, ശിവം ദുബേ, സിദ്ധേഷ് ലാഡ്, സര്‍ഫറാസ് ഖാന്‍, ധവാല്‍ കുൽക്കർണി എന്നിവരാണ് മറ്റു താരങ്ങൾ. മൽസരത്തിൽ മുംബൈക്ക് ജയം അനിവാര്യമായതിനാൽ പോരാട്ടം കടുപ്പമാവും. വൈകീട്ട് 7 മണിക്കാണ് മൽസരം ആരംഭിക്കുന്നത്.
Read Also: സിനിമാ പശ്‌ചാത്തലത്തില്‍ ‘മോഹന്‍കുമാര്‍ ഫാന്‍സ്’; ട്രെയ്ലര്‍ പുറത്ത്