തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ സർക്കാരിനും പാർട്ടിക്കും പ്രതിരോധം തീർക്കാനുള്ള നടപടികളുമായി ഇടത് മുന്നണി. ഇതിന്റെ ഭാഗമായി സിഎജിക്ക് എതിരെ എൽഡിഎഫ് പ്രതിഷേധ കൂട്ടായ്‌മ നടത്താൻ തീരുമാനിച്ചു. നവംബർ 25നാണ് പരിപാടി നടത്താൻ ധാരണയായത്. സംസ്‌ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും പ്രതിഷേധ കൂട്ടായ്‌മ സംഘടിപ്പിക്കും. സിഎജി രാഷ്‌ട്രീയം കളിക്കുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് സമരം.
കിഫ്ബി ഓഡിറ്റിലെ സിഎജി പരാമർശം ഉയർത്തിപ്പിടിച്ച് ധനമന്ത്രി തോമസ് ഐസകാണ് ആദ്യം രംഗത്തെത്തിയത്. സർക്കാരിന് നൽകിയ റിപ്പോർട്ട് സഭയിലെത്തുന്നതിന് മുൻപ് പുറത്ത് വിട്ടാണ് ധനമന്ത്രി സിഎജിയെ വിമർശിച്ചത്.
കിഫ്ബി വായ്‌പ ഭരണഘടനാ വിരുദ്ധമെന്ന സിഎജി കണ്ടെത്തൽ രാഷ്‌ട്രീയ പ്രേരിതമാണെന്നും കോൺഗ്രസും, ബിജെപിയും ഗൂഢാലോചന നടത്തിയെന്നും ഐസക് ആരോപിച്ചിരുന്നു.
‘കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി, വികസന സംരക്ഷണ ദിനമായാണ് എൽഡിഎഫ് പ്രതിഷേധ പരിപാടി സംഘടിപ്പിക്കുക. കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കമാണ് നടക്കുന്നത്. ഇതിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം’ എൽഡിഎഫ് കൺവീനറും, സിപിഎം സംസ്‌ഥാന സെക്രട്ടറിയുമായ എ വിജയരാഘവൻ പ്രസ്‌താവനയിലൂടെ അറിയിച്ചു.
Read Also: ശിശുമരണ നിരക്ക് കുറക്കുന്നതില്‍ രാജ്യത്ത് വീണ്ടും ഒന്നാമതായി കേരളം